കെ.എസ്.ആർ.ടി.സി: ശമ്പളം കിട്ടാത്തതിന്റെ ഉത്തരവാദിത്തം അനാവശ്യമായി സമരം നടത്തിയവർക്കെന്ന് ഗതാഗത മന്ത്രി

10 ന് ശമ്പളം നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു, എന്നിട്ടും സമരം നടത്തിയവരോട് സർക്കാർ ഉത്തരവാദിത്തം കാണിക്കണോയെന്നും അതിൽ എന്ത് ന്യായമാണെന്നും മന്ത്രി

Update: 2022-05-14 06:04 GMT
Editor : afsal137 | By : Web Desk
Advertising

കെ.എസ്.ആർ.ടിസി ശമ്പള വിഷയത്തിൽ ഇടപെടില്ലെന്ന് ആവർത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം കിട്ടാത്തിന്റെ ഉത്തരവാദിത്തം അനാവശ്യമായി സമരം നടത്തിയവർക്കാണെന്നും സമരം ചെയ്തവർക്കെതിരെ നടപടിയുണ്ടാവുമെന്നും ഇവരുടെ പട്ടിക മാനേജ്‌മെന്റ് തയ്യാറാക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മന്ത്രിയുടെ നിലപാട് തൊഴിലാളികളോടുള്ള വെല്ലുവിളിയെന്ന് സിഐടിയു വ്യക്തമാക്കി.

മന്ത്രിയുടെ ഔദാര്യം ആവശ്യമില്ലെന്ന് എ.ഐ.ടി.യു.സിയും അറിയിച്ചു. സർക്കാർ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നാണ് മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞത്. സമരം നടത്തിയവർ തന്നെ വിഷയത്തിൽ പരിഹാരം കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു. 10 ന് ശമ്പളം നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നിട്ടും സമരം നടത്തിയവരോട് സർക്കാർ ഉത്തരവാദിത്തം കാണിക്കണോയെന്നും അതിൽ എന്ത് ന്യായമാണെന്നും മന്ത്രി ചോദിച്ചു. കയ്യിൽ പണം വെച്ച് മാനേജ്‌മെന്റ് കൊടുക്കാതിരിക്കുന്നതല്ല. ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന മനോഭാവം മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ശമ്പളം നീട്ടിക്കൊണ്ടുപോകുന്നതിൽ ഗതാഗത മന്ത്രിക്ക് പങ്കുണ്ടെന്ന് ടി.ഡി.എഫ് വർക്കിങ് പ്രസിഡന്റ് ആർ. ശശിധരൻ ആരോപിച്ചിരുന്നു. പണിമുടക്ക് മഹാ അപരാധമാണെന്നാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. ഇത് പ്രകോപനപരമായ പ്രസ്താവനയാണ്. ശമ്പളം നൽകേണ്ട ഉത്തരവാദിത്തം മന്ത്രിക്കുമുണ്ട്. കെ.എസ്.ആർ.ടി.സി പണിമുടക്കിനെ വിമർശിച്ചവർ എന്തുകൊണ്ട് അഖിലേന്ത്യാ പണിമുടക്കിനെക്കുറിച്ച് പറയുന്നില്ലെന്നും ആർ. ശശിധരൻ ചോദിച്ചു. സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ടി.ഡി.എഫ് ആവശ്യപ്പെട്ടു. ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി സി.ഐ.ടി.യുവും എ.ഐ.ടി.യു.സി.യും രംഗത്തെത്തിയിരുന്നു.

Full View



Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News