'സർക്കാർ മുന്നിലുണ്ടെന്ന സന്ദേശം പോരാളികള്‍ക്ക് ആവേശം, ബാങ്ക് തട്ടിപ്പ് പുറത്ത് കൊണ്ട് വരുന്നതിൽ മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്' കെ.ടി ജലീല്‍

'വ്യാജ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം 'കമ്പനി'ക്കാണ്, കള്ളപ്പണ ഇടപാടുകളുടെ നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ നിക്ഷേപകര്‍ക്ക് പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് 'കുഞ്ഞാപ്പ' നൽകുന്നത്'

Update: 2021-09-11 05:48 GMT
Advertising

എ.ആർ നഗർ ബാങ്ക് തട്ടിപ്പ് പുറത്ത് കൊണ്ട് വരുന്നതിൽ മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് കെ.ടി ജലീൽ. മുഖ്യമന്ത്രിയുടെ പ്രതികരണം കരുത്ത് നൽകുന്നതാണെന്നും പിണറായി സർക്കാർ മുന്നിലുണ്ടെന്ന സന്ദേശം പോരാളികൾക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ലെന്നും കെ.ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. 

എ.ആര്‍ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്സ് ഹവാല ഇടപാടുകൾ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റതാണ്. ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്‍ലിം ലീഗിൻ്റെ 'പുലിക്കുട്ടി' അഴിമതിപ്പണമുപയോഗിച്ച് നടത്തുന്ന സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ട് വരേണ്ടത് ഓരോ പൗരൻ്റെയും കടമയാണ്. ആ ബാധ്യതാ നിർവ്വഹണ പാതയിൽ പിണറായി സർക്കാർ മുന്നിലുണ്ടെന്ന സന്ദേശം പോരാളികൾക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ല. കെ.ടി ജലീല്‍ പറഞ്ഞു.


Full View

സാധാരണ ഗതിയിൽ ഒരു പ്രാഥമിക സഹകരണ സംഘത്തിൽ ഉണ്ടാകുന്നതിന്‍റെ മൂന്നിരട്ടിയോളം അംഗങ്ങളും അക്കൌണ്ടുകളുമാണ് എ.ആര്‍ നഗർ കാർഷിക സഹകരണ സംഘത്തിൽ ഉള്ളത്. ഏകദേശം അറുപതിനായിരത്തിലധികം അംഗങ്ങളും എൺപതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഇവിടയുള്ളത്. ഇതിൽ നിന്നുതന്നെ കാര്യങ്ങളുടെ 'ഗുട്ടൻസ്' ആർക്കും പിടികിട്ടും. ജലീല്‍ വ്യക്തമാക്കി. എ.ആര്‍ നഗർ ബാങ്കിൽ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികംപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാൻ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതി കുഞ്ഞാലിക്കുട്ടി നല്‍കുന്നുണ്ടെന്നും ജലീല്‍ ആരോപിച്ചു. 

കെ.ടി ജലീലിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

AR നഗർ സഹകരണ ബാങ്കിൽ ഹരികുമാറിനെ മുന്നിൽ നിർത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്സ് ഹവാല ഇടപാടുകൾ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റതാണ്.

സാധാരണ ഗതിയിൽ ഒരു പ്രാഥമിക സഹകരണ സംഘത്തിൽ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ അംഗങ്ങളും ഇരുപതിനായിരത്തിൽ താഴെ എക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ. കൂടിയാൽ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുകളും. എന്നാൽ AR നഗർ പ്രാഥമിക കാർഷിക സഹകരണ സംഘത്തിൽ അറുപതിനായിരത്തിലധികം അംഗങ്ങളും എൺപതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതിൽ നിന്നുതന്നെ കാര്യങ്ങളുടെ 'ഗുട്ടൻസ്' ആർക്കും പിടികിട്ടും.

AR നഗർ ബാങ്കിൽ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാൻ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് 'കുഞ്ഞാപ്പ' നൽകുന്നത്. വ്യാജ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം 'കമ്പനി'ക്കാണ്.

ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിൻ്റെ 'പുലിക്കുട്ടി' നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയൻ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ട് വരൽ ഓരോ പൗരൻ്റെയും കടമയാണ്. ആ ബാധ്യതാ നിർവ്വഹണ പാതയിൽ പിണറായി സർക്കാർ മുന്നിലുണ്ടെന്ന സന്ദേശം പോരാളികൾക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ല.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News