'കുറുവ സംഘമല്ല, ആക്രി പെറുക്കി ജീവിക്കുന്നവർ'; പൊലീസ് പറയുന്നത് കള്ളമെന്ന് സന്തോഷിന്റെ കുടുംബം

സന്തോഷ് ശെൽവം ഒരു മാസമായി താമസിച്ചത് കുണ്ടന്നൂർ പാലത്തിനടിയിൽ, കുറുവ സംഘാംഗത്തെ പിടികൂടിയതോടെ മരട് നിവാസികള്‍ ഭീതിയിൽ

Update: 2024-11-17 08:13 GMT

കൊച്ചി: കുണ്ടന്നൂരിൽ നിന്ന് പൊലീസ് പിടിയിലായ സന്തോഷ് ശെൽവവും മണികണ്ഠനും കുറുവ സംഘാംഗങ്ങളല്ലെന്ന് കുടുംബം. പൊലീസ് പറയുന്നത് കള്ളമാണെന്നും നിരന്തരം കള്ളക്കേസിൽ കുടുക്കി ആക്രമിക്കുകയാണെന്നും കുടുംബം പറയുന്നു. തങ്ങൾ ആക്രി പെറുക്കി ജീവിക്കുന്നവരാണെന്നാണ് ഇവരുടെ അവകാശവാദം. 

ആലപ്പുഴയിലെ മോഷണ പരമ്പരയ്ക്ക് പിന്നിൽ തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവവും മണികണ്ഠനുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മോഷ്ടിച്ച സ്വർണം എവിടെയന്നതടക്കം പൊലീസിന് വിവരം ലഭിച്ചു. സന്തോഷിന്റെ ശരീരത്തിലെ ടാറ്റൂവാണ് നിർണായകമായത്. മോഷണത്തിനിടയിൽ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. മണികണ്ഠൻ സഹായിയായിരുന്നുവെന്നും പൊലീസ് കരുതുന്നു. 

Advertising
Advertising

പൊലീസ് പിടിയിലായ സന്തോഷ് ശെൽവം ഒരു മാസമായി താമസിച്ചത് എറണാകുളത്തെ കുണ്ടന്നൂർ പാലത്തിനടിയിലാണ്. ഇതരസംസ്ഥാനക്കാരായ കുട്ടവഞ്ചി മത്സ്യത്തൊഴിലാളികള്‍ വര്‍ഷങ്ങളായി ഉപജീവനം നടത്തി താമസിക്കുന്ന ഇവിടെ യാതൊരു സംശയത്തിനും ഇടനല്‍കാതെയാണ് സന്തോഷ് ശെൽവം കഴിഞ്ഞത്. ഇന്നലെ പൊലീസിനെ കബളിപ്പിച്ച് പ്രതി ഒളിച്ചിരുന്നതും പ്രദേശത്തെ കുറ്റിക്കാട്ടില്‍ തന്നെ. 

അതേസമയം, കുറുവ സംഘാംഗത്തെ പിടികൂടിയതോടെ ഭീതിയിലാണ് മരട് നിവാസികള്‍. മയക്കുമരുന്ന് മാഫിയെക്കുറിച്ചും ക്രിമിനല്‍ സംഘങ്ങളെക്കുറിച്ചും വിവരം നല്‍കിയാലും രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിങ് കാര്യക്ഷമമല്ലെന്ന ആരോപണവുമായി മരട് നഗരസഭ അധ്യക്ഷൻ ആന്റണി ആശാൻ പറമ്പിൽ രംഗത്തെത്തി. ക്രിമിനൽ സംഘങ്ങളെ പിടികൂടാൻ പൊലീസ് കൂടുതൽ കാര്യക്ഷമമായി ഇടപെടണം. പ്രദേശത്തെ അനധികൃത കയ്യേറ്റങ്ങൾ നഗരസഭ അധികൃതർ ഒഴിപ്പിച്ച് വരികയാണെന്നും ജനങ്ങൾക്ക് ഭീതിവേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News