സ്വർണം മാത്രല്ല വോട്ടും ചോർന്നു; പത്തനംതിട്ടയിൽ അടിപതറി എൽഡിഎഫ്
മുൻ ദേവസ്വം പ്രസിഡൻ്റ് എ. പത്മകുമാറിന്റെ വാർഡിൽ ബി ജെ പി സ്ഥാനാർഥി ഉഷ ആർ. നായർ വിജയിച്ചു
പത്തനംതിട്ട: സ്വർണക്കൊള്ള കൂടുതൽ ചർച്ചയായ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിൽ അടിപതറി എൽഡിഎഫ്. പത്തനംതിട്ടയിലെ ജില്ലയിലെ മൂന്ന് നഗരസഭകളും യുഡിഎഫ് നേടി. ബാക്കി നഗരസഭയിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് 12 വാർഡിൽ മുന്നിലാണ്. എൽഡിഎഫ് നിലവിൽ അഞ്ച് വാർഡിൽ ഒതുങ്ങി. നഗരസഭ വാർഡിൽ ഒരു സീറ്റിൽ എസ്ഡിപിഐ വിജയിച്ചു. പന്തളം നഗരസഭയിലും യുഡിഎഫ് മുന്നേറ്റം നടത്തി. നഗരസഭകളിൽ അടൂരും പത്തനംതിട്ടയും പിടിച്ചെടുത്തു. തിരുവല്ല നിലനിർത്തി. മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ വാർഡിൽ ബി ജെ പി സ്ഥാനാർഥി ഉഷ ആർ നായർ വിജയിച്ചു
'തീവ്രത' പരാമർശം നടത്തിയ സിപിഎം നേതാവ് ലസിതാ നായർ തോറ്റു. പന്തളം നഗരസഭയിലെ എട്ടാം വാർഡിലാണ് തോൽവി. ഇവിടെ നാലാം സ്ഥാനത്താണ് എല്‍ഡിഎഫ് ഫിനിഷ് ചെയ്തത്.
യുഡിഎഫിന്റെ(കോൺഗ്രസ്) ഹസീന എസാണ് ഈ വാർഡിൽ നിന്നും വിജയിച്ചത്. 196 വോട്ടുകളാണ് ഹസീനക്ക് ലഭിച്ചത്. എൻഡിഎയുടെ(ബിജെപി) ലക്ഷ്മി കൃഷ്ണൻ 182 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. എസ്ഡിപിഐയുടെ തസ്‌നി ഹുസൈൻ 181 വാട്ടുകൾ നേടി മൂന്നാമതായി. നാലാം സ്ഥാനത്താണ് ലസിത നായര്‍ ഫിനിഷ് ചെയ്തത്. 138 വോട്ടുകളാണ് ലസിത നായര്‍ നേടിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എംഎൽഎയുടെ തീവ്രത കുറഞ്ഞ പീഡനം എന്നായിരുന്നു വിവാദ പരാമർശം. സിപിഎമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലസിതാ നായർ. രാഹുലിനെതിരായ പ്രതിഷേധ പരിപാടി വിശദീകരിക്കാൻ പത്തനംതിട്ട പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവാദ പരാമർശം.