പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സിപിഎമ്മിന് കനത്ത തോൽവി
തൃത്താല പഞ്ചായത്തിൽ 25 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തു
പാലക്കാട്: പഞ്ചായത്ത് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സിപിഎമ്മിന് കനത്ത തോൽവി. തൃത്താല മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ അഞ്ചും യുഡിഎഫ് പിടിച്ചു. പട്ടിത്തറ, ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം നിലനിർത്തിയപ്പോൾ തൃത്താല പഞ്ചായത്തിൽ 25 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തു. കപ്പൂർ പഞ്ചായത്തിൽ 10 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചപ്പോൾ എൽഡിഎഫ് ആറ് സീറ്റിലേക്ക് ചുരുങ്ങി.
വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സിപിഎമ്മിന് കനത്ത തോൽവി. തൃത്താല മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ അഞ്ചും ഇനി യുഡിഎഫ് ഭരണത്തിൽ. നിലവിലുണ്ടായിരുന്ന പട്ടിത്തറ, ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം നിലനിർത്തിയപ്പോൾ 25 വർഷത്തിനു ശേഷം ഇത്തവണ തൃത്താല പഞ്ചായത്തിൽ യുഡിഎഫ് ഭരണത്തിലെത്തി. 10 വർഷത്തിനു ശേഷം കപ്പൂർ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ അവിടെ ഭരണമുന്നണി വെറും 6 സീറ്റിലേക്ക് തകർന്നടിഞ്ഞു. പരുതൂരും തിരുമിറ്റക്കോടും യുഡിഎഫിന് നഷ്ടപ്പെട്ടത് നേരിയ വ്യത്യാസത്തിലാണ്.
തൃത്താല ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് ഭരണത്തിലേക്കെത്തുകയാണ്. ആകെയുള്ള 16 സീറ്റിൽ 8 സീറ്റ് നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. കപ്പൂർ, തിരുവേഗപ്പുറ, വിളയൂർ ജില്ലാ പഞ്ചായത്ത് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. എന്റെ സ്വന്തം വാർഡും ബ്ലോക്ക്, ജില്ലാ ഡിവിഷനുകളും ഇത്തവണ യുഡിഎഫ് ആധികാരികമായ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തു എന്നതും പഞ്ചായത്തിൽ ഭരണം നിലനിർത്തി എന്നതും വ്യക്തിപരമായും ഏറെ സന്തോഷം പകരുന്നു.
ജനങ്ങളെ വെല്ലുവിളിച്ചും പരിഹസിച്ചും ജനദ്രോഹം അടിച്ചേൽപ്പിച്ചും മുന്നോട്ടുപോയ സിപിഎമ്മിനും പഞ്ചായത്ത് വകുപ്പ് മന്ത്രിക്കുമുള്ള കനത്ത തിരിച്ചടിയാണ് ഈ ജനവിധി. വാർഡ് വിഭജനത്തിലൂടെ മുഴുവൻ വാർഡുകളും തങ്ങൾക്കനുകൂലമാക്കി മാറ്റാൻ മന്ത്രിയും പരിവാരങ്ങളും കിണഞ്ഞു പരിശ്രമിച്ചിട്ടും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന തരത്തിലാണ് തൃത്താലയിലെ ജനങ്ങൾ ഇക്കുറി വിധിയെഴുതിയത്.
ഇത് യുഡിഎഫിൽ ജനങ്ങളർപ്പിച്ച വിശ്വാസമാണ്. ഈ വിജയങ്ങൾ ഞങ്ങളെ കൂടുതൽ വിനീതരും ഉത്തരവാദബോധമുള്ളവരുമാക്കി മാറ്റുന്നു. ജനങ്ങളാഗ്രഹിക്കുന്ന തരത്തിൽ നാടിന്റെ വികസനം യാഥാർത്ഥ്യമാക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ഇനിയും ഞങ്ങൾക്കൊപ്പം നിൽക്കണമെന്ന് എല്ലാ പ്രിയപ്പെട്ട നാട്ടുകാരോടും വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.