എം.എ യൂസഫലിയുടെ പുതിയ ഹെലികോപ്ടര്‍ കൊച്ചിയില്‍ പറന്നിറങ്ങി
ആധുനികതയും സാങ്കേതിക മികവും സുരക്ഷ സജ്ജീകരണങ്ങളും നിരവധി ഉള്‍പ്പെടുത്തി രൂപ കല്‍പന ചെയ്തിരിക്കുന്ന ഹെലികോപ്ടര്‍ ജര്‍മനിയിലെ എയര്‍ബസ് കമ്പനിയില്‍ നിന്നുള്ളതാണ്.
കൊച്ചി: ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്ടറുകളില്‍ പ്രസിദ്ധമായ എച്ച് 145 എയർബസ് ഹെലികോപ്ടര്‍ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. പുതിയ ഹെലികോപ്ടര്‍ കൊച്ചിയിലാണ് പറന്നിറങ്ങിയത്. ആധുനികതയും സാങ്കേതിക മികവും സുരക്ഷ സജ്ജീകരണങ്ങളും നിരവധി ഉള്‍പ്പെടുത്തി രൂപ കല്‍പന ചെയ്തിരിക്കുന്ന ഹെലികോപ്ടര്‍ ജര്‍മനിയിലെ എയര്‍ബസ് കമ്പനിയില്‍ നിന്നുള്ളതാണ്.
ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള എച്ച് 145 ഹെലികോപ്ടറാണ് എം.എ.യൂസഫലി സ്വന്തമാക്കിയത്. നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്ടറിനുള്ളത്. ഒരേസമയം രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമെ ഏഴ് യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 785 കിലോവാട്ട് കരുത്ത് നല്‍കുന്ന രണ്ട് സഫ്രാന്‍ എച്ച് ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എഞ്ചിന്‍. മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. സമുദ്രനിരപ്പില്‍ നിന്ന് 20000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനുള്ള ക്ഷമതയുമാണ് പ്രത്യേകത.
ഹെലികോപ്ടറില്‍ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പ് നിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്. 2021 ഏപ്രില്‍ 11 നായിരുന്നു എം.എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ കൊച്ചിയില്‍ ചതുപ്പില്‍ പതിച്ചത്. അന്ന് ലേക്ക്ഷോര്‍ ആശുപത്രി വഴി നാട്ടികക്ക് പോകും വഴിയായിരുന്നു ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്.
രണ്ട് പൈലറ്റുമാർക്ക് പുറമെ എം.എ.യൂസഫലിയും ഭാര്യയും അടക്കം നാലു യാത്രക്കാരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഇറ്റാലിയന്‍ നിര്‍മ്മിത കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ വി.ടി-വൈ.എം.എ(V T -YMA) ഹെലികോപ്ടറായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്.