കേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിച്ചേര്‍ത്ത് 1956 ലാണ് കേരളം രൂപീകരിച്ചത്

Update: 2022-11-01 01:24 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: ദൈവം ഒപ്പുചാർത്തിയ കേരളത്തിന് ഇന്ന് 66-ാം പിറന്നാളാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിച്ചേര്‍ത്ത് 1956 ലാണ് കേരളം രൂപീകരിച്ചത്. കേരളത്തിൽ എല്ലാമുണ്ടെന്നാണ്. വൻ നഗരങ്ങളോട് കിട പിടിക്കുന്ന കൊച്ചിയും കോഴിക്കോടും, പൈതൃകം വിളിച്ചോതുന്ന അനന്തപുരിയും തൃശൂരും വൈവിധ്യങ്ങളുടെ ഈറ്റില്ലമായി മലപ്പുറവും കാസർകോടും യൂറോപ്യൻ കാലവസ്ഥയെ സ്വാംശീകരിച്ച വയനാടും ഇടുക്കിയും രുചി ഭേദങ്ങളുടെ മലബാറും പാരമ്പര്യം കൈമുതലാക്കിയ തിരുവിതാംകൂറും.

കിഴക്ക് സഹ്യനിൽ നിന്ന് ഒഴുകി പടിഞ്ഞാറ് അറബിക്കടലിൽ പതിക്കുന്ന 44 നദികൾ, കരകളെ സാംസ്കാരങ്ങളുടെ ഈറ്റില്ലമാക്കിയ ജീവനാഡികൾ, നദികളിൽ ഓളം തുള്ളി പായുന്ന ചുണ്ടൻ വെള്ളങ്ങൾ, വല വീശിയെറിയുന്ന തൊഴിലാളികൾ, മുങ്ങിയെടുക്കുന്ന ചീനവലകൾ, എണ്ണിയാൽ തീരാത്ത കേരളത്തിന്‍റെ മാത്രം അദ്ഭുതങ്ങൾ. പോർച്ചുഗീസുകാരെ കോട്ട കെട്ടി തടഞ്ഞ ഫോർട്ട് കൊച്ചി, വെള്ളക്കാരെ ആദ്യം പറപ്പിച്ച വാരിയംകുന്നൻ, കരയിൽ കാൽ തൊടാൻ അനുവദിക്കാത്ത കുഞ്ഞാലി മരക്കാർ,വയനാടൻ കാടുകളിൽ ഇംഗ്ലീഷുകാരെ കെട്ടുകെട്ടിച്ച പഴശ്ശിരാജ. കൂടെ ഏലവും കുരുമുളകും പണമാക്കി മാറ്റിയ സാമൂതിരിമാർ, പള്ളിക്കൂടത്തിലേക്ക് കുട്ടികളെ നയിച്ച അയ്യൻകാളി, കേരളം ചരിത്രം സൃഷ്ടിച്ചവർ ഇനിയുമുണ്ട്.

Advertising
Advertising

പ്രളയവും ഭക്ഷ്യക്ഷമാവും കോവിഡുമടക്കം പ്രതിസന്ധികളേറെയുണ്ടെങ്കിലും നടന്ന വന്ന ചരിത്രത്തിലെ പാഠങ്ങൾ പഠിച്ച് മുന്നോട്ട് പോകാൻ പഠിച്ച് ജനതയാണ് മലയാളി, പാടത്തിലെ കളകളെ പോലെ മുള്ളുകളെ വെട്ടിയൊതുക്കിയ മികവുമുണ്ട്, അയ്യൻകാളിയും ഗുരുവുമടക്കം പാഠമോതി തന്നവരുണ്ട്. തളർന്ന് വീഴാതെ മുന്നോട്ട് നടക്കാൻ മലയാളികൾ ശീലിക്കും. പൂരവും വടക്കോട്ട് തെയ്യങ്ങളും തിറയും ഉത്സവവും കഥകളിയും ഓട്ടൻതുള്ളലും ദഫ്ഫുമുട്ടും ഒപ്പനയും വഞ്ചിപ്പാട്ടും തായമ്പകയും തെക്ക് വടക്ക് സാക്ഷിയാകാൻ മലയാളികളും മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറും വിജയനും എം.ടിയും വെള്ളിത്തിരയിൽ വെള്ളി വരച്ച മമ്മൂട്ടിയും മോഹൻലാലും മമ്മൂട്ടിയും ശോഭനയും ഉർവശിയും അനുഭവിക്കാൻ കുടവയറൻ മലയാളികളും.

തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളും , കൊളോണിയല്‍ ഭരണത്തില്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറിലുമാണ് മലയാളം ഭാഷ പ്രധാന ഭാഷയായിരുന്നത്. ഈ പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് കേരളം എന്ന സംസ്ഥാനത്തിന്‍റെ പിറവി. രൂപീകരിക്കപ്പെടുമ്പോള്‍ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. കിഴക്ക് സഹ്യനും പടിഞ്ഞാറ് അറബിക്കടലും. കേരളത്തിനായി പ്രകൃതി തന്നെ അതിര്‍ത്തികള്‍ കെട്ടി. തെക്കുമുതൽ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകള്‍. കേരളത്തിന്‍റെ കാലാവസ്ഥ യെ നിയന്ത്രിച്ച ദൈവത്തിന്‍റെ സ്വന്തം നാടായി നിലനിര്‍ത്തുന്നതില്‍ പശ്ചിമഘട്ടത്തിന്‍റെ പങ്ക് ചെറുതല്ല.

580 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ്‌ കേരളത്തിന്‍റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്‌ എന്നീ ജില്ലകളൊഴികെ ബാക്കി ജില്ലകളെയെല്ലാം അറബിക്കടൽ സ്പർശിക്കുന്നുണ്ട്‌. രാജ്യത്തെ തന്നെ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടി. ആരോഗ്യ-വിദ്യാഭ്യാസ-മേഖലകളില്‍ ലോകത്തിനാകെ മാതൃകയായി നമ്മുടെ കൊച്ചു കേരളം. കേരളത്തോടൊപ്പം ഈ ദിനം ആഘോഷിക്കുന്ന മറ്റു ചില സംസ്ഥാനങ്ങൾ കൂടിയുണ്ട്. കർണാടക, ഹരിയാന, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും രൂപം കൊണ്ടത് നവംബർ ഒന്നിനാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News