കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നതായി പരാതി
വളപട്ടണം സ്വദേശി അഷ്റഫിന്‍റെ വീട്ടിലാണ് കവർച്ച
കണ്ണൂര്‍: കണ്ണൂർ വളപട്ടണത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻകർച്ച. 300 പവന്‍റെ സ്വർണാഭരണങ്ങളും ഒരു കോടി രൂപയുമാണ് മോഷ്ടിച്ചത്. കണ്ണൂരിലെ വ്യാപാരി കെ.പി അഷ്റഫിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി റൂറൽ പൊലീസ് മേധാവി അറിയിച്ചു.
മധുരിലെ സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ 19നാണ് അഷ്റഫും കുടുംബവും വീട് പൂട്ടിപ്പോയത്. ഇന്നലെ രാത്രിയോടെ മടങ്ങിയെത്തുമ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വീടിന്‍റെ വലതുഭാഗത്തെ മതിൽ ചാടിക്കടന്ന് മോഷ്ടാക്കൾ അകത്തു കയറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പ്രകാരം കഴിഞ്ഞ 20ന് രാത്രിയാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ ഗ്രിൽ തകർത്ത മോഷണ സംഘം ജനൽ അഴിച്ചുമാറ്റിയാണ് ബെഡ്റൂമിനുള്ളിൽ കടന്നത്. അലമാര തകർത്ത് ബെഡ്റൂമിലെ ലോക്കറിന്‍റെ കീ എടുത്തു. ശേഷം ലോക്കൽ തുറന്ന് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. വീടിന്‍റെ മുകള്‍നിലയിലെ ഒരു മുറിയിലും മോഷണശ്രമം ഉണ്ടായി. കവർച്ച അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി നൂറൽ പൊലീസ് മേധാവി അറിയിച്ചു.
സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. മോഷണം നടന്ന മുറിയിൽ നിന്ന് മണം പിടിച്ച പൊലീസ് നായ വളപട്ടണം റെയിൽവേ സ്റ്റേഷൻ വരെ സഞ്ചരിച്ചു. മൊഷ്ടാക്കൾ ട്രെയിൻ കയറി രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. മോഷണം നടന്ന വീടുമായി അടുത്ത ബന്ധമുള്ളവരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കുന്നുണ്ട്.