സ്മിജിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം ലീഗ് നിലപാടുകളുടെ തുടർച്ച: പി.കെ നവാസ്

കെ.പി രാമൻ മാസ്റ്ററുടെയും യു.സി രാമന്റെയും ചരിത്രം ഓർമിപ്പിച്ചാണ് നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Update: 2025-12-26 17:28 GMT

കോഴിക്കോട്: മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എം.പി സ്മിജിയെ നിയോഗിച്ചത് ലീഗ് നിലപാടുകളുടെ തുടർച്ചയെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. സ്മിജിയെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ആക്കിയത് ലീഗിന്റെ രാഷ്ട്രീയ സൗന്ദര്യത്തിന്റെ ഇന്നിന്റെ ഉദാഹരണം മാത്രമാണ്. മലബാറിലെ കോളറക്കാലത്ത് പിതാവും മാതാവും നഷ്ടപ്പെട്ട കെ.പി രാമൻ എന്ന കുട്ടിയെ ദത്തെടുത്ത എം.കെ ഹാജിയുടെ ചരിത്രം ഓർമിപ്പിച്ചാണ് നവാസിന്റെ പോസ്റ്റ്.

തിരൂരങ്ങാടി യതീംഖാനയിൽ എം.കെ ഹാജിയുടെ മകനായി വളർന്ന കെ.പി രാമൻ മാസ്റ്റർ തികഞ്ഞ വിശ്വാസിയായി ജീവിച്ചു. പഠന ശേഷം പഠിച്ച സ്‌കൂളിൽ തന്നെ എംകെ ഹാജി അധ്യാപകനായി നിയമിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്ന് അധ്യാപകർ വരുന്നത് വളരെ വിരളമായ കാലം എന്നുമാത്രമല്ല ഏറ്റവും കൂടുതൽ മുസ്‌ലിം വിദ്യാർഥികളും മുന്നാക്ക സമുദായങ്ങളിലെ വിദ്യാർഥികളും പഠിച്ചിരുന്ന കാലത്താണ് ആ നിയമനം നടന്നത്. കേരളത്തിന്റെ അനവധി അധികാര ഗോപുരങ്ങളിലേക്ക് അദ്ദേഹത്തെ ചേർത്തുപിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്.

Advertising
Advertising

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംവരണം എന്ന ആശയം നടപ്പിലാക്കുന്നതിനും മുന്നേ ജനറൽ സീറ്റിൽ മത്സരിപ്പിച്ച് വേങ്ങര പഞ്ചായത്തിൽ ജനറൽ സീറ്റിൽ തന്നെ രാമൻ മാസ്റ്ററെ പ്രസിഡന്റായി അന്ന് ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് ഭരിക്കുമ്പോൾ കേരളത്തിലെ പിഎസ്സി ബോർഡിലേക്ക് നിയമിച്ചു, പിന്നീട് ഖാദിബോർഡ് വൈസ് ചെയർമാൻ എന്നീ നിലകൾ മാത്രമല്ല പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും പാർട്ടിയുടെ അധ്യാപക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു.

തീർന്നില്ല കുന്ദമംഗലം എന്ന പാർട്ടിയുടെ ജനറൽ നിയമസഭാ സീറ്റിൽ മത്സരിച്ചു വിജയിച്ച മറ്റൊരു നേതാവാണ് യു.സി രാമൻ. വയനാട് ജില്ലയിലെ പനമരം പഞ്ചായത്ത് ജനറൽ പ്രസിഡന്റ് സീറ്റിലേക്ക് ലീഗ് തിരഞ്ഞെടുത്തത് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ലക്ഷ്മി ആലക്കാമുറ്റത്തെയാണ്. തിരഞ്ഞെടുപ്പിൽ സംവരണം വരുന്നതിനും മുമ്പേ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തിൽ നിന്ന് അധികാര രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്ന അനേകം പാരമ്പര്യങ്ങൾ തിളങ്ങിനിൽക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്.

എ.പി സ്മിജി എന്ന ഞങ്ങളുടെ നേതാവ് ഈ പരമ്പര്യത്തിന്റെ ഇന്നിന്റെ ഉദാഹരണം മാത്രമാണ്. രാജ്യത്തിന്റെ ഭരണഘടനാ അസംബ്ലിയിൽ രണ്ട് തവണ തോൽവി ഏറ്റുവാങ്ങിയ ബി.ആർ അംബേദ്കറെ മുസ്‌ലിം ലീഗ് സീറ്റിൽ വിജയിപ്പിച്ചാണ് രാജ്യത്തിന് ഭരണഘടനയുണ്ടാക്കാൻ തങ്ങളയച്ചത്. അവകാശങ്ങൾക്കായുള്ള ചെറുത്തുനിൽപ്പിന്റെ ഈ രാഷ്ട്രീയ സൗന്ദര്യം ഇതുപോലെ ഒരുപാട് രാഷ്ട്രീയ മാതൃകകളെ കാഴ്ചവെക്കും. സിപിഎമ്മുകാരുടെ അഭിനന്ദങ്ങൾക്ക് നന്ദിയുണ്ട് എന്നാൽ അതിലെ ഉപദേശങ്ങൾക്ക് ഈ ചരിത്രമാണ് മറുപടിയെന്നും നവാസ് പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News