മതികെട്ടാന്‍ ദേശീയ ഉദ്യാന ബഫര്‍സോണ്‍: ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു

ശാന്തന്‍പാറ പഞ്ചായത്തിന്‍റെ പകുതിയോളം വരുന്ന ഭാഗം നിലവില്‍ ബഫര്‍സോണിലാണ്

Update: 2022-02-04 02:15 GMT
Editor : ijas
Advertising

മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിൽ ജനവാസ മേഖല ഉള്‍പ്പെട്ട ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണായി പ്രഖ്യാപിച്ചതിനെതിരെ ഇടുക്കി ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. കര്‍ഷക തൊഴിലാളികളടക്കം തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തിൽ ശാന്തന്‍പാറ ടൗണ്‍ ഉള്‍പ്പെടുന്ന പതിനേഴര ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അന്തിമ വിജ്ഞാപനം അനുസരിച്ച് ബഫര്‍ സോണിലാണ്.

ദേശീയ ഉദ്യാനങ്ങളുടേയും വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലായം ബഫര്‍സോണ്‍ നടപ്പിലാക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വന മേഖല സംരക്ഷിക്കുന്ന കേരളത്തില്‍ ബഫര്‍സോണിന്‍റെ ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന് ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിക്കുകയും പിന്നീട് അന്തിമ വിജ്ഞാപനം ഇറങ്ങുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ എം.പി കൂടിയായ അഡ്വ. ജോയിസ് ജോർജ് മുഖേന പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ശാന്തന്‍പാറ പഞ്ചായത്തിന്‍റെ പകുതിയോളം വരുന്ന ഭാഗം നിലവില്‍ ബഫര്‍സോണിലാണ്. അതേ സമയം ദേശീയ ഉദ്യാനത്തിന്‍റെ മറുവശത്തുള്ള തമിഴ്നാടിന്‍റെ പ്രദേശങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തു. ജനവാസ മേഖലകൾ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 

Summary:Idukki Shantanpara Grama Panchayat has approached the High Court against declaring a one kilometer perimeter of a residential area in Mathikettan National Park as a buffer zone.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News