വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം; കണക്കുകൾ ആശങ്കപ്പെടുത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 13 വിദ്യാർഥികളാണ് എക്സൈസിന്റെ പിടിയിലായത്

Update: 2022-12-17 03:14 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വിഷയം സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. 

ഇടുക്കിയിലെ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്. ഇക്കാര്യത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൂട്ടായ പ്രവർത്തനമുണ്ടാകുമെന്നും ക്രിയാത്മക നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മീഡിയാവണിനോട് പറഞ്ഞു. 

ഇടുക്കിയിൽ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വര്ധിച്ചുവരുന്നതായാണ് റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെയുള്ള തൊടുപുഴയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 13 വിദ്യാർഥികളാണ് എക്സൈസിന്റെ പിടിയിലായത്. കേസുകളിൽ മൂന്നിരട്ടി വർധനവുള്ളതായും കണക്കുകൾ വ്യക്തമാക്കുന്നു.

ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ തൊടുപുഴയിൽ മാത്രം 16 കേസുകളിലായി 13 പേരാണ് എക്സൈസിന്റെ പിടിയിലായത്. ജൂലൈ മുതൽ ഡിസംബർ വരെ കേസുകളുടെ എണ്ണം 46ഉം പിടിയിലായവരുടെ എണ്ണം 54ഉം ആയി ഉയർന്നു. ഇതിൽ 13 പേരും വിദ്യാർഥികളാണ്.

ഇടുക്കിയിൽ ഒരു വർഷത്തിനിടെ എക്സൈസ് നടത്തിയ പരിശോധനയിൽ 795 അബ്കാരി കേസുകളും 490 എൻ.ഡി.പി.എസ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 29 കിലോ കഞ്ചാവും 12 ഗ്രാം എം.ഡി.എം.എയും 360 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള തൊടുപുഴയിൽ നിന്നാണ് ഇവയിൽ ഏറിയ പങ്കും പിടികൂടിയത്.

കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നാണ് തൊടുപുഴയിലേക്ക് ലഹരി വസ്തുക്കളെത്തുന്നതെന്നാണ് വിവരം. വിദ്യാർഥികളിലടക്കം ലഹരി ഉപയോഗം വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ സ്ഥിരം കുറ്റവാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുകയാണ് എക്സൈസ് വകുപ്പ്. ക്രിസ്തുമസ് പുതുവൽസരാഘോഷ ഭാഗമായി പരിശോധന ശക്തമാക്കാനാണ് എക്സൈസ് വകുപ്പിന്റെ നീക്കം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News