എന്റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോടൻ ബിരിയാണി നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നു...എല്ലാവരുടെയും ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിക്കും: വിദ്യാഭ്യാസ മന്ത്രി

945 പോയിന്റ് നേടി ആതിഥേയരായ കോഴിക്കോട് ജില്ല കലോത്സവത്തിൽ ജേതാക്കളായി. 925 പോയിന്റ് വീതം നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു.

Update: 2023-01-07 13:02 GMT
Advertising

കോഴിക്കോട്: ഇത്തവണ കലോത്സവത്തിൽ ബിരിയാണി നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അടുത്ത തവണ മുതൽ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം നൽകുന്ന കാര്യം പരിഗണിക്കും. വെജിറ്റേറിയൻ വേണ്ടവർക്ക് അതും നൽകും. എല്ലാവരുടെയും ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

കൃത്യസമയം പാലിച്ച് മേള നടത്താനായത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. കലോത്സവ മാന്വൽ പരിഷ്‌കരിക്കുന്നതിനാൽ അടുത്ത തവണത്തെ വേദി പിന്നീട് പ്രഖ്യാപിക്കും. കലോത്സവത്തിൽ മികച്ച പ്രകടനം നടത്തുന്ന പ്രതിഭകൾ പിന്നീട് എവിടെപ്പോകുന്നുവെന്ന് അറിയുന്നില്ല. ഇതിന് മാറ്റം വരുത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോടൻ പെരുമ വിളിച്ചോതിയ കലോത്സവമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗൃഹാതുരത്വം നിറഞ്ഞ ഓർമകളാണ് കലോത്സവ വേദി സമ്മാനിക്കുന്നത്. എല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കുക എന്നതാണ് വലിയ പാഠമെന്നും അദ്ദേഹം പറഞ്ഞു.

945 പോയിന്റ് നേടി ആതിഥേയരായ കോഴിക്കോട് ജില്ല കലോത്സവത്തിൽ ജേതാക്കളായി. 925 പോയിന്റ് വീതം നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുള്ള തൃശൂർ ആണ് മൂന്നാം സ്ഥാനത്ത്. ഇരുപതാം തവണയാണ് കോഴിക്കോട് കലാകിരീടം സ്വന്തമാക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News