'പോപുലർ ഫ്രണ്ട് പുതിയ തലമുറയെ വഴി തെറ്റിക്കുന്നു'; പിഎഫ്‌ഐ നിരോധനത്തിൽ കേന്ദ്ര സർക്കാറിനൊപ്പമെന്ന് എം.കെ മുനീർ

''വാളെടുക്കണമെന്ന് പറയുന്നത് ഏത് ഇസ്ലാമിന്റെ ആളുകളാണ്?''

Update: 2022-09-28 04:53 GMT
Advertising

കോഴിക്കോട്: പിഎഫ്‌ഐ നിരോധനത്തിൽ കേന്ദ്ര സർക്കാറിനൊപ്പമെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ മുനീർ. നിരോധനം കൊണ്ടുമാത്രം തീവ്ര ആശയം പ്രചരിപ്പിക്കുന്നത് തടയാനാകില്ല. പോപുലർ ഫ്രണ്ട് പുതിയ തലമുറയെ വഴി തെറ്റിക്കുന്നു എന്ന് എം.കെ മുനീർ എം.എൽ.എ പറഞ്ഞു. വാളെടുക്കണമെന്ന് പറയുന്നത് ഏത് ഇസ്ലാമിന്റെ ആളുകളാണ്. സമുദായക്കാർ തന്നെ ഇത്തരത്തിലുള്ളവരെ നേരിടണം. ആർ. എസ്.എസ് ഊർജസ്വലമായി തിരിച്ചുവന്നു. അവർക്കും കടിഞ്ഞാടിണമെന്ന് മുനീർ കൂട്ടിച്ചേർത്തു.

പിഎഫ്ഐ നിരോധനത്തോടുള്ള ലീഗ് നിലപാട് പിന്നീട് അറിയിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപിയും പ്രതികരിച്ചു. കൂടിയാലോചിച്ച ശേഷം നിലപാട് പറയാം. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ല. പിഎഫ്‌ഐയുടെ ആശയത്തോട് നേരത്തെ തന്നെ വിയോജിപ്പാണെന്നും ഇ.ടി മീഡിയവണിനോട് പറഞ്ഞു .

അഞ്ചു വർഷത്തെക്കാണ് പോപുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പി.എഫ്.ഐക്കും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. യുഎപിഎ വകുപ്പ് 3 പ്രകാരമാണ് നിരോധനം. സംഘടനയിൽ പ്രവർത്തിക്കുന്നത് 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ,ഓൾ ഇന്ത്യാ ഇമാംമ്‌സ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്‌സ് ഓർഗനൈസെഷൻ,നാഷണൽ വുമൺസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. യുപി,കർണാടക,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്,ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News