ബിജെപിയെ മാറ്റി നിർത്താൻ ആരുമായും നീക്കുപോക്കിനില്ല; പാലക്കാടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ലെന്ന് എം.വി ഗോവിന്ദൻ

കൊല്ലം കോർപറേഷനിലെ തോൽവി ഗൗരവപൂർണമായി പരിശോധിക്കുമെന്നും എം.വി ഗോവിന്ദൻ

Update: 2025-12-15 12:47 GMT

തിരുവനന്തപുരം: എൽഡിഎഫ് അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചിലയിടങ്ങളിൽ തിരിച്ചടിയുണ്ടായിട്ടുണ്ട്. കൊല്ലം കോർപറേഷനിലെ തോൽവി ഗൗരവപൂർണമായി പരിശോധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദൻ.

ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ആരുമായും സഖ്യത്തിനില്ല. പാലക്കാടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ലെന്നും ജനവിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടിയ കോൺഗ്രസുമായി നീക്കുപോക്കിനില്ല. തിരുവനന്തപുരത്ത് എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയും കോൺഗ്രസും പരസ്പര സഹായം ചെയ്‌തെന്നും ഗോവിന്ദൻ ആരോപിച്ചു.

Advertising
Advertising

വെള്ളാപ്പള്ളിയുടെ വിഷയമെല്ലാം വേണമെങ്കിൽ പരിശോധിക്കാം. ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ലെന്നും ഉറപ്പായും മൂന്നാംവട്ടവും ഇടത് സർക്കാർ വരുമെന്നുമാണ് എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ താത്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടായിട്ടില്ലെന്നും പാർട്ടി ചർച്ചയിൽ അത്തരമൊരു കാര്യമില്ലെന്നും തോമസ് ഐസക്കിന്റെ ഇടതു ഹിന്ദുത്വ പരാമർശം തള്ളി ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫ് എംപിമാരുടെ പാർലമെന്റിലെ ശബരിമല സമരം ബിജെപിയെ സഹായിക്കാനാണ്. സ്വർണക്കൊള്ള തെരഞ്ഞെടുപ്പ് വിഷമായിരുന്നെങ്കിൽ ബിജെപിക്ക് ഗുണം ലഭിക്കുമായിരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന പന്തളം നഗരസഭ ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സ്വർണക്കൊള്ള വിഷയത്തിൽ പത്മകുമാറിനെതിരെ അന്വേഷണം പൂർത്തിയാക്കാതെ നടപടിയുണ്ടാകില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിധിയെ അംഗീകരിച്ചുള്ള രാഷ്ട്രീയ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മൂന്നാം സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസത്തിന് പോകുമോ എന്ന ചോദ്യത്തിന് കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ച് ഒരു തോൽവി അവസാന തോൽവിയോ ഒരു വിജയം അവസാന വിജയമോ അല്ലെന്ന് ഗോവിന്ദൻ പറഞ്ഞു. വനവാസത്തെക്കുറിച്ച് എപ്പോഴും പറയുന്ന സതീശൻ ഒടുവിൽ വനമാസത്തിന് തന്നെ പോകേണ്ടി വരുമെന്നും ഗോവിന്ദൻ മറുപടി നൽകി.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News