തിരുവനന്തപുരം: പരസ്യ വിമർശനം തുടർന്ന് എൻ.പ്രശാന്ത് ഐഎഎസ്. കള പറിക്കൽ തുടരുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് . കള പറിക്കാനുള്ള യന്ത്രത്തിന്‍റെ ചിത്രം കൂടി പങ്കുവെച്ചാണ് പുതിയ പോസ്റ്റ്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ വിമർശനങ്ങൾ തുടരുന്നതിനിടെയാണ് പ്രശാന്ത് സോഷ്യല്‍മീഡിയയില്‍ പുതിയ കുറിപ്പുമായി രംഗത്തെത്തിയത്.
പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കർഷകനാണ്... കള പറിക്കാൻ ഇറങ്ങിയതാ...
ഇന്ത്യയിലെ റീപ്പർ, ടില്ലർ മാർക്കറ്റ് മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടർ, സോളാർ ഓട്ടോ, ഹൈഡ്രോപോണിക്സ്, ഹാർവസ്റ്റർ, പവർ വീഡർ, വളം, വിത്ത്-നടീൽ വസ്തുക്കൾ- എന്നിവയുടെ മാർക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലർ നെറ്റ്‌വർക്ക്, ഫിനാൻസ് ഓപ്ഷനുകൾ..
ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!
അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ നിലപാടുകൾ ആവർത്തിച്ച എൻ. പ്രശാന്ത്, പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പട്ടികജാതി വർഗ്ഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന സമയത്ത് പ്രശാന്ത് കൃത്യമായ ഇടപെടലുകൾ നടത്തിയിരുന്നില്ല എന്ന റിപ്പോർട്ട് ഡോക്ടർ ജയതിലകാണ് സംസ്ഥാന സർക്കാരിന് നൽകിയത്. ഫയലുകൾ കൈമാറിയില്ല ,ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജർ രേഖപ്പെടുത്തി തുടങ്ങിയ കണ്ടത്തലുകൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതാണ് പ്രശാന്ത് ഐഎഎസിനെ ചൊടിപ്പിച്ചത്. തനിക്കെതിരായ റിപ്പോർട്ടുകൾ നൽകിയ ശേഷം അത് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് ഡോക്ടർ ജയതിലക് ആണെന്നാണ് പ്രശാന്തിന്‍റെ ആരോപണം.