'ഇ.പി ജയരാജൻ മർദിച്ചു, ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല'; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചവർ

മുഖ്യമന്ത്രിക്കെതിരെ നീങ്ങിയപ്പോൾ തടഞ്ഞു നിർത്തുക മാത്രമാണ് താൻ ചെയ്തതെന്ന് ഇ.പി ജയരാജൻ

Update: 2022-06-13 14:06 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: എൽ.എഡി.എഫ് കൺവീനർ ഇ.പി ജയരാജൻ മർദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസിൻ മജീദും നവീനും. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. എന്നാൽ വിമാനത്തിൽവെച്ച് മുഖ്യമന്ത്രിയെ അക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചുവെന്നും ഇവർ മദ്യപിച്ചിരുന്നെന്നുമാണ് ഇ.പി ജയരാജൻ പറഞ്ഞത്.

സ്വർണക്കടത്തിലും ഡോളർക്കടത്തിലും മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും പേരിൽ ആരോപണം ഉയർന്നതോടെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. കറുത്ത വസ്ത്രം ധരിച്ചെത്തിയവർ പ്രതിഷേധിച്ചതോടെ പോലീസ് ഇവരെ ബലമായി കീഴ്‌പ്പെടുത്തി. പ്രതിഷേധിക്കാൻ എഴുന്നേറ്റതോടെ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ അടിച്ചിട്ടെന്നാണ് ഫർദീൻ മജീദ് പറഞ്ഞത്. പുറത്തിറങ്ങിയാൽ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തി. കണ്ണൂരിൽ നിന്ന് വിമാനത്തിൽ കയറിയിരുന്നുവെങ്കിലും തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്തപ്പോൾ മാത്രമാണ് എഴുന്നേറ്റത്. യാത്രക്കാരുടെ മുന്നിലിട്ടാണ് ഇ.പി. ജയരാജൻ മർദിച്ചതെന്നും ഫർദീൻ ആരോപിച്ചു.

പ്രതിഷേധക്കാരെ മൊഴിയെടുത്തശേഷം വലിയതുറ പോലീസിന് കൈമാറും. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ 'പ്രതിഷേധം .. പ്രതിഷേധം' എന്ന് പറഞ്ഞ് യുവാക്കൾ ഏഴുന്നേൽക്കുകയായിരുന്നു. തുടർന്നാണ് ഇ.പി ജയരാജൻ അവരെ നേരിടാൻ രംഗത്തിറങ്ങിയത്. മുഖ്യമന്ത്രിക്കെതിരെ നീങ്ങിയപ്പോൾ തടഞ്ഞു നിർത്തുക മാത്രമാണ് താൻ ചെയ്തത്. ഇല്ലെങ്കിൽ മുഖ്യമന്ത്രിയെ അക്രമിക്കുമായിരുന്നുവെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു. 'എന്ത് കോൺഗ്രസാണിത്. ഭീകരപ്രവർത്തനമാണ് അവർ നടത്തുന്നത്. ഞങ്ങളവിടെ ഇല്ലായിരുന്നുവെങ്കിൽ ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കുമായിരുന്നു. പ്രവർത്തകരെ മൂക്കറ്റം കള്ളും കുടിപ്പിച്ച് പ്രതിഷേധമെന്ന പേരിൽ കോൺഗ്രസ് കയറ്റി വിടുകയായിരുന്നു' - ഇ.പി ആരോപിച്ചു.

മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത് . എട്ട് എ.സി.പിമാരും 13 സി.ഐമാരും അടക്കം 400 പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. തിരുവനന്തപുരം സിറ്റിയിലെ മുഴുവൻ അസിസ്റ്റന്റ് കമ്മീഷണർമാരും മുഖ്യമന്ത്രിയുടെ സുരക്ഷാർത്ഥം രംഗത്തുണ്ടായിരുന്നു. വിമാനത്താവളം മുതൽ മുഖ്യമന്ത്രിയുടെ വസതിവരെ റോഡിന് ഇരുവശത്തുമായി പൊലീസ് സുരക്ഷയൊരുക്കി. അതേസമയം മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ച് സിപിഎം പ്രവർത്തകരും വിമാനത്താവളത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് പ്രവർത്തകരോട് പുറത്തു പോകാൻ പൊലീസ് ആവശ്യപ്പെട്ടു. പൊലീസ് നിർദേശത്തെ തുടർന്ന് സിപിഎം പ്രവർത്തകർ പുറത്തുപോവുകയായിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News