ആര്‍എസ്എസ് ശാഖയിൽ യുവാവ് ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തൽ; നിധീഷ് മുരളീധരനെ ഉടൻ അറസ്റ്റ് ചെയ്തേക്കും
ഇയാൾക്കായി പൊലീസ് അന്വേഷണം വ്യാപിപിച്ചു
Photo| MediaOne
കോട്ടയം: ആര്‍എസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി യുവാവ് ജീവനൊടുക്കിയ കേസിൽ ആർഎസ് എസ് പ്രവർത്തകൻ നിധീഷ് മുരളിധരനെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. ഇയാൾക്കായി പൊലീസ് അന്വേഷണം വ്യാപിപിച്ചു. മരണ മൊഴിയെന്ന പേരിൽ വീഡിയോ പുറത്തുവന്ന സാഹചര്യത്തിൽ യുവാവിന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും.
ഒസിഡി രോഗത്തിന് യുവാവ് ചികിത്സ തേടിയ രണ്ടു ഡോക്ടർമാരുടെ മൊഴി തിരുവനന്തപുരം തമ്പാനുർ പൊലീസ് രേഖപ്പെടുത്തി. കോട്ടയം എലിക്കുളം സ്വദേശിയായ യുവാവിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിനു പിന്നാലെ നിധീഷ് മുരളിധരൻ എന്ന ആര്‍എസ്എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോയും പുറത്തു വന്നിരുന്നു. വിഷയം ഉയർത്തി ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഇന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്‍പി ഓഫീസിലേക്ക് മാർച്ച് നടത്തും.
ജീവനൊടുക്കിയ യുവാവിന്‍റെ മൊഴി ഇന്നലെ പുറത്തുവന്നിരുന്നു.നാല് വയസ് മുതൽ നിരന്തര ലൈംഗീക പീഡനനത്തിനിരയായി. ആര്‍എസ്എസുകാരുമായി ഇടപെഴകരുതെന്നും അവർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുമെന്നും വീഡിയോയിലുള്ളത്.
താൻ കടന്നു നീങ്ങിയ വിഷാദ അവസ്ഥയെയും അനുഭവിക്കേണ്ടി വന്ന ക്രൂരതയും യുവാവ് വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. ആർഎസ്എസ് കാമ്പുകളിൽ നടക്കുന്നത് ടോർച്ചറിങ് ആണെന്നും നിതീഷ് മുരളീധരൻ ഇപ്പോൾ കുടുംബമായി ജീവിക്കുകയാണെന്നും നേരത്തെ ഷെഡ്യൂൾ ചെയ്ത ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു. പ്രതി ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനായി നാട്ടിൽ നല്ലപേര് പറഞ്ഞു നടക്കുന്നതായും താൻ വലിയ വിഷാദത്തിലേക്ക് കടന്നതായും വ്യക്തമാക്കുന്നു. നിധീഷ് മുരളീധരൻ്റെ സ്ഥാപനം രണ്ടു ദിവസമായി അടഞ്ഞു കിടക്കുകയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടും അപ്രത്യക്ഷമായി.
കോട്ടയം സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.