Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: സംസ്ഥാനത്ത് നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.
ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രം നില്‍ക്കുക. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിഎംഒ ഡോക്ടര്‍ കെ.കെ രാജാറാം അറിയിച്ചു..
പാലക്കാട് ചങ്ങലീരി സ്വദേശിയായ 57കാരൻ നിപ ബാധിച്ച് മരിച്ച സംഭവത്തിൽ സമ്പർക്ക പട്ടികയിലുള്ള അഞ്ച് പേർ പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുകയാണ്. നിലവിൽ ജില്ലയിൽ 286 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പാലക്കാട് ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ മാസ്ക് ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ കോട്ടപ്പാടം പഞ്ചായത്തിൽ നിന്ന് വനംവകുപ്പ് ശേഖരിച്ച വവ്വാലിന്റെ ജഡം ജന്തുരോഗ നിർണ്ണയ കാര്യാലയത്തിലെ ലാബിലേക്ക് അയച്ചു. കുമരംപത്തൂർ, കരിമ്പുഴ, കാരകുർശ്ശി പഞ്ചായത്തുകളിലും, മണ്ണാർക്കാട് നഗരസഭയിലേയുമായി 17 വാർഡുകളാണ് നിലവിൽ കണ്ടൈൻമെന്റ്സ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ വാർഡുകളുടെ പ്രവേശനകവാടങ്ങളും എക്സിറ്റ് പോയിന്റുകളും അടച്ചിട്ടുണ്ട്. പൊലീസ് പരിശോധനയും കർശനമാണ്.