'നടപ്പിലാക്കുന്നത് നിബന്ധനകൾ പാലിക്കാതെ'; കെ-ഫോണിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ഇടപെടലിലൂടെയാണ് അഴിമതി നടന്നതെന്ന് വി.ഡി സതീശൻ

Update: 2023-06-05 08:23 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഉദ്ഘാടന ദിനത്തിൽ കെഫോണിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. നിബന്ധനകൾ പാലിക്കാതെയാണെ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്  വി.ഡി സതീശൻ പറഞ്ഞു. 'പാലിക്കേണ്ട മൂന്ന് നിബന്ധകളും എൽ.എസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കാറ്റിൽപറത്തി. വില കുറഞ്ഞ കേബിൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തു. ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിച്ചതിലും അഴിമതി നടന്നു. എത്രപേർക്ക് സൗജന്യമായി ഇന്റർനെറ്റ് കൊടുത്തെന്ന് സർക്കാർ പറഞ്ഞില്ല'. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ഇടപെടലിലൂടെയാണ് അഴിമതി നടന്നതെന്നും സതീശൻ ആരോപിച്ചു.

ഇപ്പോഴത്തെ ഉദ്ഘാടന ചെലവ് നാല് കോടിയിലധികമാണ്.സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുമ്പോൾ വലിയ ദൂർത്ത് നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,  സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ മുപ്പതിനായിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതിനാലായിരം വീടുകളിലും സേവനം ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കുറഞ്ഞ ചിലവില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികപ്രകാരം ഒരു നിയമസഭ മണ്ഡലത്തിലെ നൂറ് വീടുകളില്‍ ആണ് കെ ഫോണ്‍ ആദ്യഘട്ടത്തില്‍ നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായി കണക്ഷന്‍ നല്‍കും. കൊച്ചി ഇന്‍ഫോ പാര്ക്കിലാണ് കെ ഫോണിന്റെ ഓപ്പേററ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടരലക്ഷം വാണിജ്യ കണക്ഷന്‍ നല്‍കി പദ്ധതി ലാഭത്തിലാക്കാനാകുമെന്നാണ് സ‍‍‍ര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. കെ ഫോണിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനാണ് യുഡിഎഫ് തീരുമാനം. എംഎല്‍എമാരോടും എംപിമാരോടും തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളോടും പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News