Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: പി.കെ ശശി വിഷയത്തിൽ കടുത്ത പ്രതികരണങ്ങൾ വേണ്ടെന്ന് സിപിഎമ്മിൽ ധാരണ. പി.കെ ശശിയെയും അനുയായികളെയും പ്രകോപിപ്പിക്കുന്ന വിതമുള്ള പ്രസ്താവനകൾ ഉണ്ടാവില്ല. തൽക്കാലം പരസ്യപ്രതികരണം വേണ്ട എന്നാണ് പി.കെ ശശിയുടെ തീരുമാനം.
ശശിക്കൊപ്പം നിൽക്കുന്നവരിൽ പലർക്കും മറ്റ് പാർട്ടികളിലേക്ക് പോകുന്നതിനോട് യോജിപ്പില്ല. പാർട്ടി മാറുകയാണെങ്കിൽ അത് വേഗത്തിൽ ഉണ്ടാവാൻ സാധ്യതയില്ല. ശശിയെ എത്തിക്കാൻ കോൺഗ്രസിലുള്ള ചർച്ചകളും നടക്കും.
മണ്ണാർക്കാട് നഗരത്തിലെ രണ്ട് ബ്രാഞ്ചുകളും സിപിഎം നേതൃത്വം പിരിച്ച് വിട്ടിരുന്നു. പി.കെ ശശിയെ അനുകൂലിക്കുന്നവർ കൂടുതൽ ഉള്ള ബ്രാഞ്ചുകളാണ് പിരിച്ച് വിട്ടത്. എന്തിനാണ് ബ്രാഞ്ചുകൾ പിരിച്ച് വിട്ടതെന്ന് പാർട്ടി മെമ്പർമാരെ അറിയിച്ചിട്ടില്ലെന്ന് മണ്ണാർക്കാട് ടൗൺ ബി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.പി അഷ്റഫ് മീഡിയവണിനോട് പറഞ്ഞു.
എൽഡിഎഫിനെ അസ്ഥിരപെടുത്തുന്ന പ്രസ്താവനയാണ് മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ പി.കെ ശശി നടത്തിയതെന്ന് ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗം കെ.വി അമീർ പറഞ്ഞു. പുതിയ വിവാദങ്ങൾ എൽഡിഎഫിന് പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രശ്നത്തിന് വേഗത്തിൽ പരിഹാരം ഉണ്ടാകണമെന്നും കെ.വി അമീർ കൂട്ടിച്ചേർത്തു.