മറുനാടനെ സംരക്ഷിക്കേണ്ട ബാധ്യത ലീഗിനില്ല, അയാൾ തോന്നിയത് പറഞ്ഞു കൊണ്ടിരിക്കുകയാണ്: പി.എം.എ സലാം

"മറുനാടന്റെ പല റിപ്പോർട്ടുകളും മതസ്പർധ വളർത്തുന്നതാണ് എന്നതാണ് ലീഗിന്റെ അഭിപ്രായം"

Update: 2023-07-08 12:31 GMT

മലപ്പുറം: മറുനാടൻ മലയാളിയെ സംരക്ഷിക്കേണ്ട ബാധ്യത മുസ്‌ലിം ലീഗിനില്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം. മറുനാടനെ മാധ്യമ സ്ഥാപനമായി കാണുന്നില്ലെന്നും ഷാജൻ സ്‌കറിയയുടെ ഇടപാടുകൾ അന്വേഷിക്കണം എന്നത് തന്നെയാണ് ലീഗിന്റെ ആവശ്യം എന്നും സലാം പറഞ്ഞു.

"മറുനാടൻ മലയാളിയെ കുറിച്ച് ലീഗിന് പണ്ടേ ആക്ഷേപമുണ്ട്. മറുനാടന്റെ പല റിപ്പോർട്ടുകളും മതസ്പർധ വളർത്തുന്നതാണ് എന്നതാണ് ലീഗിന്റെ അഭിപ്രായം. ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത പല വാർത്തകളും മറുനാടനിൽ നിന്ന് വന്നിട്ടുണ്ട്. അന്നൊക്കെ കേരള ഗവൺമെന്റ് അതിനെതിരെ നടപടിയെടുക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ജനങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരവേലകൾ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല, കേരളത്തിൽ ഉണ്ടാകാറുമില്ല. ഇതൊരു മാധ്യമമാണെന്ന് പോലും ആരും പറയുന്നില്ല".

Advertising
Advertising
Full View

"ഒരാൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങി അയാൾക്ക് തോന്നിയത് പറഞ്ഞു കൊണ്ടിരിക്കുന്നു. അതൊരു അംഗീകരിക്കപ്പെട്ട മാധ്യമമാണെന്ന് വിശ്വസിക്കുന്നില്ല. ഷാജൻ സ്‌കറിയയുടെ പല വെളിപ്പെടുത്തലുകളും സാമൂഹികാന്തരീക്ഷത്തിൽ വിഷം കലക്കാനുള്ളവയാണെന്ന ഉറച്ച വിശ്വാസം ലീഗിനുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംരക്ഷിക്കാൻ ലീഗിന് ബാധ്യതയില്ല. അദ്ദേഹത്തിന്റെ എല്ലാ ഇടപാടുകളും അന്വേഷിക്കണം എന്ന് തന്നെയാണ് ലീഗിന്റെ അഭിപ്രായം. പക്ഷേ ആ അന്വേഷണത്തിൽ അനീതിയുണ്ടെങ്കിൽ അവസാനിപ്പിക്കണം. സ്ഥാപനത്തിന്റെ ജീവനക്കാരുടെ വീട് റെയ്ഡ് ചെയ്യുക പോലുള്ള തെറ്റായ പ്രവണതകളുണ്ടെങ്കിൽ അത് അവസാനിപ്പിച്ച് മുന്നോട്ടു പോകണം. മാർക്‌സിസ്റ്റ് പാർട്ടിയുടെ എം.എൽ.എയെ ജാതിപ്പേര് വിളിച്ചു എന്ന ആരോപണം സർക്കാരിന് തെളിയിക്കാൻ കഴിഞ്ഞാൽ നിയമം നിയമത്തിന്റെ വഴിക്ക് പോകണം എന്നല്ലാതെ ഇത്തരം ആളുകളെ മുസ്‌ലിം ലീഗ് സംരക്ഷിക്കില്ല". സലാം പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News