'യോദ്ധാവ്': വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ പദ്ധതിയുമായി പൊലീസ്
യോദ്ധാവ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി പൊലീസ് പുതിയ പദ്ധതി തയ്യാറാക്കി. യോദ്ധാവ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും പദ്ധതിയുടെ ഭാഗമാക്കും.
മയക്കുമരുന്നിന്‍റെ ഉപയോഗം വിദ്യാര്‍ഥികളില്‍ കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയുമായി പൊലീസ് രംഗത്തെത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കും.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ഒരു അദ്ധ്യാപകനെ വീതം എല്ലാ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കും. യോദ്ധാവ് എന്ന പേരില്‍ അറിയപ്പെടുന്ന അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും മാസത്തിലൊരിക്കല്‍ എസ് എച്ച് ഒമാര്‍ ഇവരുടെ യോഗം വിളിക്കുകയും ചെയ്യും. നർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിമാരാണ് പദ്ധതിയുടെ നോഡൽ ഓഫീസർമാര്‍. ജനമൈത്രി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, റസിഡൻസ് അസോസിയേഷനുകള്‍ എന്നിവരുടെ സേവനവും പദ്ധതിയുടെ ഭാഗമാക്കും.