പോപ്പുലർഫ്രണ്ട് റാലി; പ്രകോപന മുദ്യാവാക്യം ഏറ്റുവിളിച്ച 24 പേർ കസ്റ്റഡിയിൽ

റാലിയില്‍ കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതില്‍ ക്യത്യമായ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു

Update: 2022-05-27 08:55 GMT
Advertising

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിക്കിടെ കുട്ടിവിളിച്ച പ്രകോപന മുദ്യാവാക്യം ഏറ്റുവിളിച്ച 24 പേർ കസ്റ്റഡിയിൽ. 24 പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ് കസ്റ്റഡിയിലായത്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ പൊലീസിനോട് ഹൈക്കോടതി ഇന്ന് നടപടി ആവശ്യപ്പെട്ടിരുന്നു. റാലിയില്‍ എന്തും വിളിച്ചു പറയാനാകില്ലെന്നും പരിപാടിയുടെ സംഘാടകർ സംഭവത്തിന് ഉത്തരവാദികളാണെന്നും കോടതി വ്യക്തമാക്കി.

ബജ്‌റങ്ദൾ, പോപുലർ ഫ്രണ്ട് റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് പരിപാടികൾക്കു മുൻപുതന്നെ ആലപ്പുഴ എസ്.ഡി കോളജിലെ ഒരു അധ്യാപകൻ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതെ വിഷയം കൈകാര്യം ചെയ്യണമെന്ന് ആലപ്പുഴ പൊലീസ് മേധാവിക്ക് ഹരജിയിൽ കോടതി നിർദേശം നൽകിയിരുന്നു.

ഹരജി തീർപ്പാക്കാനായി കോടതി ഇന്ന് പരിഗണിക്കവെയാണ് റാലിയിൽ നടന്ന വിദ്വേഷ മുദ്രാവാക്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പൊലീസിനോട് നിർദേശിച്ചത്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച കാര്യം ഹരജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതിൽ നടപടി വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, ഹരജിയുടെ പരിധിയിൽ വരുന്ന കാര്യമല്ല ഇതെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലേയെന്ന് കോടതി ചോദിച്ചു. ഇതു ദൗർഭാഗ്യകരമായ സംഭവമായിരുന്നുവെന്നും പൊലീസ് നടപടിയെടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നാണ് പൊലീസിനോട് കർശനനടപടി സ്വീകരിക്കാിൻ ജസ്റ്റിസ് ആവശ്യപ്പെട്ടത്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതിന്റെ ഉത്തരവാദികൾ റാലി സംഘടിപ്പിച്ചവർ തന്നെയാണ്. അവർക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി വ്യക്തമാക്കി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News