പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ, വില കുറഞ്ഞപ്പോള്‍ കരാര്‍ റദ്ദാക്കി-കെ.കെ ശൈലജ

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഇടപാടിൽ ശൈലജക്കെതിരെ ലോകായുക്ത ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു

Update: 2022-10-15 07:35 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: 1,500 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. അൻപതിനായിരം പി പി ഇ കിറ്റ് വാങ്ങാനായിരുന്നു സർക്കാർ തീരുമാനം . 15,000 വാങ്ങിയപ്പോഴേക്കും വിപണിയിൽ കിറ്റ് വില കുറഞ്ഞ് ലഭ്യമായി തുടങ്ങിയെന്നും കെ.കെ ശൈലജ കുവൈത്തിൽ പറഞ്ഞു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഇടപാടിൽ ശൈലജക്കെതിരെ ലോകായുക്ത ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ശൈലജ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

കോവിഡിന്റെ തുടക്ക കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് മുൻമന്ത്രി കെ.കെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം. 450 രൂപ വിലയുള്ള പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം.

പ്രാഥമികമായ പരിശോധനകൾക്ക് ശേഷമാണ് ലോകായുക്ത ഹരജി ഫയലിൽ സ്വീകരിച്ചത്. ശൈലജയെ കൂടാതെ ആരോഗ്യ സെക്രട്ടറിയായിരുന്ന രാജൻ ഘോബ്രഗഡേ, മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുൻ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാർ, മുൻ ജനറൽ മാനേജർ ഡോ. ദിലീപ് കുമാർ ഉൾപ്പെടെയുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരുടെ ഹരജിയിലാണ് ലോകായുക്ത നടപടി.

ഇടപാടുകൾ സുതാര്യമായിരുന്നുവെന്നും പ്രതിപക്ഷ ആരോപണങ്ങളെ ഭയപ്പെടുന്നില്ലെന്നും കെ.കെ ശൈലജ കഴിഞ്ഞദിവസം തന്നെ പ്രതികരിച്ചിരുന്നു. കോവിഡ് അഴിമതി ആരോപണം ഉയർന്ന ഘട്ടത്തിലൊക്കെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും ശക്തമായ പ്രതിരോധമാണ് തീർത്തത്. അസാധാരണ കാലത്തെ അസാധാരണ നടപടിയെന്നായിരുന്നു നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News