'ലാത്തിയുടെയും ജലപീരങ്കിയുടെ പൈസ കൊടുക്കണമെന്ന് പറഞ്ഞ നേതാവേ... അങ്ങയുടെ പാർട്ടിയടക്കമുള്ളവർ 2006ൽ കെഎസ്ആർടിസിക്ക് എട്ടു കോടിയാണ് നഷ്ടം വരുത്തിയത്'

ഹർത്താലുകളിൽ വിവിധ പാർട്ടിക്കാർ നഷ്ടം വരുത്തിയ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രോപ്പർ ചാനൽ പ്രതിനിധി

Update: 2022-09-29 16:15 GMT
Advertising

ഹർത്താലുകളിൽ വിവിധ പാർട്ടിക്കാർ നഷ്ടം വരുത്തിയ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രോപ്പർ ചാനൽ പ്രതിനിധി എം.കെ. ഹരിദാസ്. 2006ൽ സി.പി.എം, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികൾ നടത്തിയ ഹർത്താലിൽ 8.30 കോടി രൂപയുടെ നഷ്ടം കെ.എസ്.ആർ.ടി.സിക്ക് നേരിടേണ്ടി വന്നുവെന്നും വിവരാവകാശ പ്രകാരവും പൊലീസിൽ നിന്നുമാണ് ഇക്കാര്യം അറിഞ്ഞതെന്നും മീഡിയവൺ ഫസ്റ്റ്ഡിബേറ്റിൽ അദ്ദേഹം വ്യക്തമാക്കി.

'2006 ൽ അങ്ങയുടെ പാർട്ടി (സി.പി.എം പ്രതിനിധിയോട്) 3 ഹർത്താൽ നടത്തി... ബി.ജെ.പിയും കോൺഗ്രസും 2 ഹർത്താൽ വീതവും നടത്തി... ഈ ഹർത്താലുകളിൽ ബസ് ഓടാതെയും അതിന്റെ ചില്ല് തകർത്ത വകയിലും 8.30 കോടിയാണ് KSRTCക്ക് നഷ്ടം, ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതിയിൽ ഹരജി നൽകി. ഇതോ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് ഹരജി പരിഗണിച്ച ജസ്റ്റിസ് എച്ച്.എൽ. ദത്തു ചോദിച്ചത്. കേസ് പരിഗണിച്ചപ്പോഴൊക്കെ അദ്ദേഹം സർക്കാറിനെ വിറപ്പിച്ചു. ആ കേസിൽ നൽകിയ അഫിഡവിറ്റിലാണ് ജനങ്ങൾ ഹർത്താൽ ആഘോഷിക്കുകയാണെന്നും സർക്കാർ നടപടിയെടുക്കാത്തതല്ലെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞത്' എം.കെ ഹരിദാസ് ഓർമിപ്പിച്ചു. നഷ്ടം ഈടാക്കി നൽകണമെന്ന് കെ.എസ്.ആർ.ടി.സിയാണ് കേസ് നൽകേണ്ടതെന്നും നികുതിദായകന് ഹരജി നൽകാനാകില്ലെന്നും കേസിൽ ജസ്റ്റിസ് മഞ്ജുള ചെല്ലൂർ പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.എഫ്.ഐ നടത്തിയ ഹർത്താലിനെ വിമർശിക്കാൻ സി.പി.എമ്മിനോ കോൺഗ്രസിനോ ബിജെപിക്കോ യാതൊരു വിധ അർഹതയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ പാർട്ടികളും കെഎസ്ആർടിസിയടക്കമുള്ളവക്ക് വരുത്തിയ നഷ്ടം അവരിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ ഹർത്താൽ കേസിൽപ്പെട്ടവരുടെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിക്കണമെന്ന് എം.എൻ കാരശേരി അഭിപ്രായപ്പെട്ടു. എൽ.ഡി.എഫുകാർ ടവർ തന്നെ തകർത്തിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റി കോളേജിന് ചുറ്റും നിരവധി പൊലീസ് വാഹനങ്ങൾ കത്തിച്ചിട്ടുണ്ടെന്നും റിട്ടേർഡ് എസ്.പി ജോർജ് ജോസഫ് പറഞ്ഞു.

'എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നടത്തിയ സമരങ്ങളുടെ ഭാഗമായി പൊലീസ് ക്രൂരമായ ലാത്തിച്ചാർജിനിരയാക്കിയിട്ടുണ്ട്... പൊലീസിന്റെ ലാത്തി ഒടിയും വരെ തല്ലി... ആ ഒടിഞ്ഞ ലാത്തിയുടെ തുക ഞങ്ങളുടെ പ്രവർത്തകർക്ക് കെട്ടിവെക്കേണ്ടി വന്നിട്ടുണ്ട്... അത്തരത്തിലൊരു ഗതികേട് മറ്റേതെങ്കിലും പ്രസ്ഥാനത്തിന് വന്നിട്ടുണ്ടോ...?''എന്ന് ഡിവൈഎഫ്‌ഐ പ്രതിനിധി എൻ.വി വൈശാഖൻ ചോദിച്ചു.

'കെ.എസ്.ആർ.ടി.സിവളരണമെന്നും സാമ്പത്തിക ലാഭമുണ്ടാക്കണമെന്നും ആഗ്രഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ഞങ്ങളുടേതെന്നും ഹർത്താലിലെ നഷ്ടം പാർട്ടിയിൽ നിന്ന് ഈടാക്കാൻ ഹൈക്കോടതി തീരുമാനിച്ചാൽ മുൻകാല പ്രാബല്യം കൊണ്ടുവരണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ പറഞ്ഞു.


Full View

Proper channel representative pointed out the figures of losses incurred by KSRTC during the hartals in Kerala.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News