സുരേഷ് ഗോപിക്ക് ചെരുപ്പ് സല്യൂട്ടുമായി യൂത്ത് കോണ്‍ഗ്രസ്

'ഞാൻ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്'- സുരേഷ് ഗോപി

Update: 2021-09-16 08:07 GMT
Advertising

എസ്ഐയെ വാഹനത്തില്‍ നിന്ന് വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ചെരുപ്പ് കൊണ്ട് സല്യൂട്ട് അടിച്ചായിരുന്നു പ്രതിഷേധം. പാലക്കാട് അഞ്ചുവിളക്കിലായിരുന്നു ഈ പ്രതിഷേധം.

'എംപിക്ക് സല്യൂട്ട് അടിക്കേണ്ടെന്ന് ആരു പറഞ്ഞു?'

പാർലമെന്റ് അംഗത്തിന് സല്യൂട്ട് അടിക്കേണ്ടതില്ലെന്ന് ആരു പറഞ്ഞെന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. സല്യൂട്ടടിപ്പിച്ചതിൽ പരാതിയുണ്ടെങ്കിൽ രാജ്യസഭാ ചെയർമാന് പരാതി നൽകൂവെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

'സല്യൂട്ട് വിവാദത്തിൽ പരാതിയുണ്ടെങ്കിൽ അവർ പാർലമെന്റിലെത്തി ചെയർമാന് പരാതി നൽകൂ. പൊലീസ് അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാനൊക്കത്തില്ല. അതെല്ലാം അവരുടെ വെൽഫയറിന് മാത്രം. എംപിക്ക് സല്യൂട്ടടിക്കേണ്ടതില്ലെന്ന ആരു പറഞ്ഞു. പൊലീസ് കേരളത്തിലാ. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്. അതനുസരിച്ചേ പറ്റൂ. ഇക്കാര്യത്തിൽ ഡിജിപി പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാൻ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ല.'- സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഒല്ലൂർ എസ്‌ഐയെ സിനിമാ സ്റ്റൈലില്‍ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്. 'ഞാൻ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നാണ് സുരേഷ് ഗോപി എസ്‌ഐയോട് പറഞ്ഞത്. പൊലീസ് സ്റ്റാൻഡിങ് ഓർഡർ പ്രകാരം എംഎൽഎമാർക്കും എംപിമാർക്കും സല്യൂട്ട് ചെയ്യേണ്ടതില്ല.

സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി

സുരേഷ് ഗോപിക്കെതിരെ കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. എസ്.ഐയെ നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്ന് പരാതിയിൽ പറയുന്നു. കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും വി.എസ് ഡേവിഡ് പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News