'ഒരാളെയും ദീനീപരമായ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തിയിട്ടില്ല'; ആരോപണം അടിസ്ഥാനരഹിതമെന്ന് പുതൂർപ്പള്ളി മുസ്‌ലിം ജമാഅത്ത്

പുതൂർപ്പള്ളി ജമാഅത്തുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുസ്‌ലിം ജനവിഭാഗങ്ങൾക്ക് മതചടങ്ങുകളിൽ പങ്കെടുക്കാൻ തടസമില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

Update: 2023-07-12 10:19 GMT

കോട്ടയം: കോട്ടയം ചങ്ങനാശേരി പുതൂർപ്പള്ളി മുസ്‌ലിം ജമാഅത്തിനെതിരെ ഉയർന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മഹല്ല് കമ്മിറ്റി. ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണ്. ഒരാളെയും ദീനീപരമായ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തിയിട്ടില്ല. പുതൂർപ്പള്ളി ജമാഅത്തുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുസ്‌ലിം ജനവിഭാഗങ്ങൾക്ക് മതചടങ്ങുകളിൽ പങ്കെടുക്കാൻ തടസമില്ലെന്നും ജമാഅത്ത് പ്രസിഡന്റ് പി.എസ് മുഹമ്മദ് ബഷീർ, സെക്രട്ടറി എം.എച്ച്.എം ഹനീഫ എന്നിവർ പറഞ്ഞു.

ആദ്യകാല നിയമാവലി തയ്യാറാക്കുന്ന കാലത്ത് ലബ്ബമാർ, മുദ്ദീൻ, ഒസ്താമാർ എന്നിവർ ജമാഅത്തിൽ നിന്ന് വേതനം കൈപ്പറ്റുന്ന ജീവനക്കാരായാണ് പരിഗണിച്ചിരുന്നത്. അതുകൊണ്ടാണ് ജമാഅത്ത് കമ്മിറ്റിയിലും പൊതുയോഗത്തിലും ഉൾപ്പെടാൻ കഴിയില്ലെന്ന വകുപ്പ് ഉൾക്കൊള്ളിച്ചിരുന്നത്. 1995ൽ നിയമാവലി ഭേദഗതി ചെയ്തപ്പോഴും ഇവർക്ക് കൂടി അംഗത്വവും വോട്ടവകാശവും നൽകണമെന്ന് ആവശ്യമുയർന്നിട്ടില്ലെന്നാണ് രേഖകളിൽനിന്ന് മനസ്സിലാകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

Advertising
Advertising

ജമാഅത്തിന്റെ പരമാധികാര സഭയായ പൊതുയോഗത്തിൽ പതിവിന് വിപരീതമായി അംഗത്വമോ വോട്ടവകാശമോ ഇല്ലാത്ത ഒരു വ്യക്തി പ്രവേശിച്ച് ഹാജർ രേഖപ്പെടുത്തിയാൽ പൊതുയോഗ നടപടികൾ റദ്ദാക്കപ്പെടും. അത്തരത്തിൽ പ്രവേശിച്ച വ്യക്തിക്ക് സെക്രട്ടറി നൽകിയ കത്താണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.

നിയമാവലിയിൽ മാറ്റം വരുത്തി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി മുന്നോട്ടുപോകാനുള്ള പ്രവർത്തനങ്ങൾ 51 അംഗ നിയമാവലി കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നീതീകരിക്കാനാവാത്തതാണെന്നും ഭാരവാഹികൾ പറഞ്ഞു.

ജമാഅത്ത് കമ്മിറ്റിയുടെ പൊതുയോഗത്തിൽ പങ്കെടുത്തതിന് വ്യക്തിക്ക് അത് മഹല്ലിന്റെ നിയമാവലിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റി നൽകിയ കത്ത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാരവാഹികൾ വിശദീകരണവുമായി രംഗത്തെത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News