'കെ.സി വേണുഗോപാൽ നാലാംകിടക്കാരോട് സംവാദത്തിനു വന്നതിൽ സന്തോഷം; ഇനി പുതുപ്പള്ളിയിലെ വികസനം ചർച്ചചെയ്യാം'

''വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ക്ഷേമ പെൻഷൻ എന്നീ മേഖലകളിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെക്കാൾ എത്രയോ വലിയ കുതിച്ചുചാട്ടമാണ് ഇടതുമുന്നണി കാലത്ത് ഉണ്ടായത്. ആ ചർച്ചയിലേക്ക് വരാനാണ് ജെയ്ക്ക് എതിർസ്ഥാനാർത്ഥിയോട് അഭ്യർത്ഥിച്ചത്.''

Update: 2023-08-27 11:38 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തേക്കു നീങ്ങുന്നതിനിടെ ചൂടുപിടിച്ച് വികസനചര്‍ച്ചയും. പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസ് നടത്തിയ വെല്ലുവിളി കെ.സി വേണുഗോപാല്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് തോമസ് ഐസക് പറഞ്ഞു. എന്നാല്‍, പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വന്ന കെ.സി വേണുഗോപാലിന് എറണാകുളം ജില്ലയിലെ കാര്യങ്ങൾ പറയേണ്ടിവന്നതു തന്നെ മണ്ഡലത്തിലെ വികസനമുരടിപ്പ്‌ അദ്ദേഹത്തിനും ബോധ്യപ്പെട്ടെന്നു വ്യക്തമാക്കുന്നതാണെന്നും ഐസക് കുറ്റപ്പെടുത്തി.

പുതുപ്പള്ളിയുടെ വികസനത്തെ കുറിച്ചുള്ള ചർച്ചയിലേക്ക് വരാനാണ് ജെയ്ക്ക് എതിർസ്ഥാനാർത്ഥിയോട് അഭ്യർത്ഥിച്ചത്. നിർഭാഗ്യവശാൽ അദ്ദേഹമോ അദ്ദേഹത്തിന്റെ മുന്നണി നേതാക്കളോ അതിനു തയാറായില്ല. രമേശ്‌ ചെന്നിത്തല അത് ഇടതുപക്ഷത്തിന്റെ ട്രാപ്പ് ആണെന്നുപോലും പറഞ്ഞു. ഒരു നാടിന്റെ വികസനവിഷയങ്ങൾ ചർച്ച ചെയ്യുന്നത് എങ്ങനെയാണ് ട്രാപ്പ് ആകുന്നതെന്നു മനസിലാകുന്നില്ല. നാലാംകിടക്കാരോട് സംവാദത്തിനില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഏതായാലും കെ.സി വേണുഗോപാൽ നാലാംകിടക്കാരോട് സംവാദത്തിനു വന്നതിൽ സന്തോഷമുണ്ടെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

പുതുപ്പള്ളിയിൽ മണ്ഡലത്തിന്‍റെ വികസനം ചർച്ച ചെയ്യാനായി ഇടതുമുന്നണി സ്ഥാനാർത്ഥി യു.ഡി.എഫ് സ്ഥാനാർത്ഥിയെ ക്ഷണിച്ചുവെങ്കിലും യു.ഡി.എഫ് അതിനെ പരിഹസിക്കുകയും ഒഴിഞ്ഞുമാറുകയുമായിരുന്നു. ഒടുവിൽ വികസനം ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ.സി വേണുഗോപാൽ തന്നെ വന്നതിൽ ഏറെ സന്തോഷം തോന്നുന്നു. ജനാധിപത്യ സംവാദങ്ങളുടെ പ്രാധാന്യം കേരളത്തിലെ യു.ഡി.എഫ് നേതാക്കൾക്ക് ഇനിയെങ്കിലും ബോധ്യമാകുമെന്നു കരുതാം.

പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വന്ന കെ.സി വേണുഗോപാലിന് എറണാകുളം ജില്ലയിലെ കാര്യങ്ങൾ പറഞ്ഞുപോകേണ്ടി വന്നതു തന്നെ പുതുപ്പള്ളിയിലെ വികസനമുരടിപ്പ്‌ അദ്ദേഹത്തിനും ബോധ്യമുള്ള കാര്യമാണെന്നു വ്യക്തമാണ്. നെടുമ്പാശ്ശേരി എയർപോർട്ടുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ സൈബർ വിഭാഗം കാലങ്ങളായി പ്രചരിപ്പിക്കുന്ന നുണയാണ് ഒരു ദേശീയനേതാവ് ഏറ്റുപിടിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് നിർമാണത്തിന് ഇടതുപക്ഷം എതിരായിരുന്നുവെന്നൊക്കെ പ്രചരിപ്പിക്കും മുൻപ് അക്കാലത്തെ നിയമസഭാ രേഖകളെങ്കിലും കെ.സി വേണുഗോപാൽ പരിശോധിക്കേണ്ടതായിരുന്നു.

1999 മെയ് 25ന് ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന്റെ നിർമാണ ആലോചനകൾക്ക് തുടക്കമാകുന്നത് 1993ലാണ്. 1991-1996 കാലയളവിൽ നെടുമ്പാശ്ശേരി ഉൾപ്പെടുന്ന വടക്കേക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് ഇടതുപക്ഷമായിരുന്നു. മുൻമന്ത്രി എസ്. ശർമയായിരുന്നു അവിടെനിന്നുള്ള എം.എൽ.എ. എയർപോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് എം.എൽ.എ എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ നിയമസഭാരേഖകളിലുണ്ട്. രണ്ടു പ്രധാനപ്പെട്ട സബ്മിഷനുകളാണ് അദ്ദേഹം അതുമായി ബന്ധപ്പെട്ട് സഭയിൽ കൊണ്ടുവന്നത്. ഒന്ന് 1993 ജൂൺ 26നും മറ്റൊന്ന് 1996 മാർച്ച് 13നും. രണ്ടിന്റെയും കോപ്പികൾ കമന്റിലുണ്ട്.

ഒന്നാമത്തെ സബ്മിഷനിൽ എയർപോർട്ട് വരുന്നതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതോടൊപ്പം ഭൂമി വിട്ടുനൽകുന്നവരെ വിശ്വാസത്തിലെടുത്ത് എയർപോർട്ട് നിർമാണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നാണ് പറഞ്ഞത്. രണ്ടാമത്തെ സബ്മിഷൻ വരുന്നത് സ്ഥലമെടുപ്പ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ്. അപ്പോഴും ഭൂമി വിട്ടുനല്കിയവർക്ക് മതിയായി വിലനൽകി എയർപോർട്ട് നിർമാണം മുന്നോട്ടുപോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമല്ല. ഇടതുമുന്നണിയിലെ എം.എൽ.എമാർ സഭയിൽ ഉന്നയിക്കുന്നത് ഇടതുമുന്നണിയുടെ പൊതുവായ അഭിപ്രായത്തിന്റെ ഭാഗമായുണ്ടാകുന്ന ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ.

നിയമസഭാരേഖകളുള്ള വിഷയങ്ങളിൽ പോലും നുണ പ്രചരിപ്പിച്ചു അപഹാസ്യമാകാൻ വേണുഗോപാലിനെപ്പോലുള്ളവർ തയ്യാറാകരുതെന്നാണ് വിനയത്തോടെയുള്ള അഭ്യർത്ഥന. രണ്ട് ചോദ്യങ്ങൾ. ഒന്ന്, ശ്രീ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിലെ ദേശീയപാതാ നിർമ്മാണം ഭൂമി ഏറ്റെടുക്കാൻ കഴിയാതെ കേന്ദ്രസർക്കാർ ഉപേക്ഷിച്ചില്ലേ? ഇപ്പോൾ എങ്ങനെയാണ് യുദ്ധകാലാടിസ്ഥാനത്തിൽ ദേശീയപാത നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്? രണ്ട്, കൂടംകുളത്തുനിന്ന് പുതുപ്പള്ളി വഴിയുള്ള പവർ ഹൈവേ നിർമ്മാണം ശ്രീ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടക്കുകയായിരുന്നില്ലേ? ഇപ്പോൾ അത് എങ്ങനെ പൂർത്തിയായി?

എന്തായാലും വികസനം ചർച്ചചെയ്യാൻ തുടങ്ങിയ സ്ഥിതിക്ക് നമുക്ക് പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചു കൂടി ചർച്ചചെയ്യാം. കെ.സി വേണുഗോപാൽ എറണാകുളവും കൊല്ലവുമൊക്കെ വിട്ട് പുതുപ്പള്ളിയിലേക്ക് തന്നെ ചർച്ചയെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ക്ഷേമ പെൻഷൻ എന്നീ മേഖലകളിൽ ശ്രീ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെക്കാൾ കേരളത്തിലെ മറ്റു പ്രദേശങ്ങളെപ്പോലെ തന്നെ എത്രയോ വലിയ കുതിച്ചുചാട്ടമാണ് ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുള്ളതെന്ന് ഞാൻ നേരത്തെ എഴുതിയിരുന്നു (https://www.facebook.com/photo/?fbid=888098852671389&set=a.557289772418967 / https://www.facebook.com/photo/?fbid=889579792523295&set=a.557289769085634 / https://www.facebook.com/photo/?fbid=888642182617056&set=a.557289772418967 / https://www.facebook.com/photo/?fbid=890798982401376&set=a.557289772418967). എന്തുകൊണ്ടാണ് ഈ വ്യത്യാസമെന്നു വിശദീകരിക്കാൻ കഴിയുമോ?

ആ ചർച്ചയിലേക്ക് വരാനാണ് ജെയ്ക്ക് എതിർസ്ഥാനാർത്ഥിയോട് അഭ്യർത്ഥിച്ചത്. നിർഭാഗ്യവശാൽ അദ്ദേഹമോ അദ്ദേഹത്തിന്റെ മുന്നണി നേതാക്കളോ അതിനു തയ്യാറായില്ല എന്നു മാത്രമല്ല, രമേശ്‌ ചെന്നിത്തല അത് ഇടതുപക്ഷത്തിന്റെ ഒരു ട്രാപ്പ് ആണെന്നുപോലും പറഞ്ഞു. ഒരു നാടിന്റെ വികസനവിഷയങ്ങൾ ചർച്ച ചെയ്യുന്നത് എങ്ങനെയാണ് ട്രാപ്പ് ആകുന്നതെന്നു മനസിലാകുന്നില്ല. നാലാംകിടക്കാരോട് സംവാദത്തിനില്ല എന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതും അത്ഭുതകരമായിരുന്നു. അവരുടെ ഈ വിഷയത്തിലുള്ള അരക്ഷിതാവസ്ഥ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഏതായാലും നാലാംകിടക്കാരോട് സംവാദത്തിന് കെ.സി വേണുഗോപാൽ വന്നതിൽ സന്തോഷമുണ്ട്.

Summary: Thomas Isaac congratulates KC Venugopal in Puthuppally development debate

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News