കനത്ത കാറ്റിലും മഴയിലും ഇടുക്കിയിൽ 242 കോടിയുടെ കൃഷിനാശം

മെയ് 14 മുതൽ 24 വരെയുള്ള 10 ദിവസത്തിനിടയിൽ 15394 കർഷകരുടെ 1702.53 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചതായാണ് കണക്ക്

Update: 2021-05-27 01:07 GMT
Advertising

കനത്ത കാറ്റിലും മഴയിലും ഇടുക്കി ജില്ലയിൽ 242 കോടിയുടെ കൃഷി നാശമുണ്ടായതായി റിപ്പോർട്ട്. അടിയന്തരമായി നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ കടക്കെണിയിലാകുമെന്ന ആശങ്കയിലാണ് കർഷകർ.

ടൗട്ടെ ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ജില്ലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശമാണ് സംഭവിച്ചത്. മെയ് 14 മുതൽ 24 വരെയുള്ള 10 ദിവസത്തിനിടയിൽ 15394 കർഷകരുടെ 1702.53 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചതായാണ് കണക്ക്. ഏലം മേഖലയിലാണ് കനത്ത നഷ്ടം. ശീതകാല പച്ചക്കറികൾ, കരിമ്പ്, വാഴ എന്നിവക്കും നാശം നേരിട്ടു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് നെടുംകണ്ടം ബ്ലോക്കിലാണ്. 563 ഹെക്ടറോളം സ്ഥലത്തെ കൃഷിയാണ് ഇവിടെ മാത്രം നശിച്ചത്. കൂടാതെ ഒട്ടേറെ വീടുകളും തകർന്നിട്ടുണ്ട്. 10 വീടുകൾ പൂർണമായും 319 വീടുകൾ ഭാഗികമായും നശിച്ചു. ജില്ലയിൽ നഷ്ടം സംഭവിച്ച കർഷകർക്ക് ഉൾപ്പെടെ നഷ്ടപരിഹാരം നൽകണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. അടിയന്തരമായി 300 കോടി രൂപ അനുവദിക്കണം എന്നാണ് ആവശ്യം.

ലോക്ക്‌ഡൗണിനെ തുടർന്ന് കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. വട്ടവടയിൽ പച്ചക്കറി ശേഖരിച്ച വകയിൽ 50 ലക്ഷത്തോളം രൂപയാണ് സർക്കാർ കൃഷിക്കാർക്ക് നൽകാനുള്ളത്. അപ്രതീക്ഷിതമായി പെയ്ത മഴ കൂടി നാശം വിതച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് ജില്ലയിലെ കർഷകർ.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News