രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: പ്രതികളായ അഞ്ചുപേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി
2018 ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു കൊല്ലം സ്വദേശി രഞ്ജിത് ജോണ്‍സൺ കൊല്ലപ്പെട്ടത്
കൊച്ചി: കൊല്ലം സ്വദേശി രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ അഞ്ചുപേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി.
കൊല്ലം സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ശരിവെച്ചാണ് ഹൈക്കോടതിയുടെ നടപടി. ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കണ്ണനല്ലൂര്‍ സ്വദേശി പാമ്പ് മനോജ്, നെടുങ്ങോലം സ്വദേശി കാട്ടുണ്ണി രഞ്ജിത്ത്, പൂതക്കുളം സ്വദേശി കൈതപ്പുഴ ഉണ്ണി, വടക്കേവിള കുക്കു പ്രണവ്, ഡീസന്റ് ജംഗ്ഷന്‍ സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് ജീവപര്യന്തം.
25 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കാതെ ശിക്ഷായിളവ് അനുവദിക്കരുതെന്നും വിധിയിലുണ്ട്. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കഠിന തടവിന് പുറമെ എല്ലാ പ്രതികളും കൂടി 35 ലക്ഷം രൂപ പിഴയൊടുക്കണമെന്നുംസെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയിൽ. 2018 ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു രഞ്ജിത് ജോണ്‍സന്റെ കൊലപാതകം. പ്രാവ് വാങ്ങാനെന്ന വ്യാജേന ഗുണ്ടാസംഘം വീട്ടിലെത്തി വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ക്വാറിയിൽ മാലിന്യത്തില്‍ മൃതദേഹം തള്ളി. ഒന്നാംപ്രതി പാമ്പ് മനോജിന്റെ ഭാര്യ ജെസ്സിയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് രഞ്ജിത് ജോണ്‍സണെ കൊലപ്പെടുത്താനുള്ള കാരണം.