മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രം; നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം

Update: 2021-04-23 09:30 GMT

മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. പതിനാറ് പഞ്ചയത്തുകളിൽ കൂടി ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിലും നിയന്ത്രണമേർപ്പെടുത്തി. ചടങ്ങുകൾ ഉൾപ്പെടെ അഞ്ച് പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തി. ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനമെന്നാണ് കലക്ടറുടെ വാർത്താ കുറിപ്പ്.

ദിവസം തോറും രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ പങ്കെടുക്കുന്ന ആരാധനാ ചടങ്ങുകൾ നിശ്ചിത എണ്ണത്തിലേക്ക് പരിമിതപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ മത മേധാവികളുമായി നടത്തിയ ചർച്ചയിൽ അഭിപ്രായ സമന്വയത്തിലെത്തി. പൊതുജനങ്ങൾ പ്രാർത്ഥനകൾ സ്വന്തം വീടുകളിൽ വച്ച് തന്നെ നടത്തുന്നതാണ് ഉചിതം- വാർത്താകുറിപ്പിൽ പറയുന്നു. അതേസമയം, വിഷയത്തിൽ മതനേതാക്കളുമായി നടത്തിയ ചർച്ച സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്.

Advertising
Advertising



നന്നംമുക്ക്,മുതുവല്ലൂർ , ചേലേമ്പ്ര , വാഴയൂർ,തിരുനാവായ ,പോത്തുകല്ല് , ഒതുക്കുങ്ങൽ ,താനാളൂർ , നന്നമ്പ്ര ,ഊരകം , വണ്ടൂർ ,പുൽപ്പറ്റ ,വെളിയംകോട് ,ആലംകോട് ,വെട്ടം ,പെരുവള്ളൂർ . എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി മുപ്പത് ശതമാനത്തിനു മേലെ ഉള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News