ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവം: അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ച് സന്തോഷ് കുമാർ എംപി
''യുവാവിന്റെ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന എല്ലാ വ്യക്തികളെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം''
ന്യൂഡല്‍ഹി: ആർഎസ്‌എസ് ക്യാമ്പിലെ ലൈംഗിക പീഡനത്തെ തുടർന്ന് കോട്ടയം സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ച് സിപിഐ എംപി പി സന്തോഷ് കുമാര്‍.
'ആർഎസ്‌എസിലെ ഒന്നിലധികം അംഗങ്ങൾ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ആരോപിച്ചുള്ള യുവാവിന്റെ വെളിപ്പെടുത്തലുകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.
'ആർഎസ്‌എസ് പ്രവർത്തകരുടെ പേരുകൾ പരാമർശിച്ചും ആർഎസ്‌എസ് ക്യാമ്പുകളിൽ ആവർത്തിച്ചുള്ള പീഡന സംഭവങ്ങൾ വിവരിച്ചുമുള്ള യുവാവിന്റെ സമൂഹമാധ്യമ കുറിപ്പുകളും വീഡിയോയും കേരളത്തിലും പുത്തും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
യുവാവിന്റെ മരണത്തിലും ആര്‍എസ്എസിനുള്ളില്‍ ആരോപിക്കപ്പെടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചും സമയബന്ധിതവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുകയോ ഉചിതമായ ഒരു ഏജൻസിയെ നിയോഗിക്കുകയോ ചെയ്യണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെടുന്നു.
യുവാവിന്റെ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന എല്ലാ വ്യക്തികളെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം, സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണം ഇനിയും ആരെങ്കിലും പരാതിയുമായി വരികയാണെങ്കില്‍ മാനസിക സഹായം കൊടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഇക്കഴിഞ്ഞ സെപ്തംബര്‍ പതിനാലിനായിരുന്നു ആര്‍എസ്എസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യാ കുറിപ്പ് ഷെഡ്യൂള്‍ ചെയ്ത് യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയാണ് യുവാവ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു.