'മത്സര പരീക്ഷകളിലും മെഡിക്കൽ പ്രവേശനത്തിലും അട്ടിമറി'; മുന്നാക്ക സംവരണം പുനഃപരിശോധിക്കണം: സത്താർ പന്തല്ലൂർ

എസ്ബിഐ ക്ലർക്ക് പരീക്ഷയിൽ ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് 74 മാർക്ക് ആണ് കട്ട് ഓഫ് എങ്കിൽ ഇഡബ്ലിയുഎസ് വിഭാഗത്തിന് 36.5 മാർക്ക് മാത്രമാണ്‌

Update: 2025-11-30 12:22 GMT

കോഴിക്കോട്: മുന്നാക്ക സംവരണം പുനഃപരിശോധിക്കണമെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. മത്സരപരീക്ഷകളിലും മെഡിക്കൽ പ്രവേശനത്തിലും നടന്ന അട്ടിമറി ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സത്താർ പന്തല്ലൂർ മുന്നാക്ക സംവരണം പുനരവലോകനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6589 ക്ലാർക്ക്മാരുടെ ഒഴിവിലേക്ക് ദേശവ്യാപകമായി നടത്തിയ പ്രിലിമനറി പരീക്ഷയുടെ ഫലം 2025 നവംബർ നാലിന് പ്രഖ്യാപിക്കുകയുണ്ടായി. അതിൽ ഓരോ സമുദായങ്ങൾക്കും നിശ്ചയിച്ച അർഹത മാർക്ക് ഇനി ചേർക്കുന്നു.

Advertising
Advertising

പട്ടികജാതി: 63.5

പട്ടികവർഗം: 47.5

ഈഡബ്ല്യുഎസ്: 36.5

ഒബിസി: 74

ജനറൽ: 74

ഈ ഫലം പൊതുജനങ്ങൾക്ക് അറിയാൻ കഴിയില്ല. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ടുതന്നെ ഇതിൻറെ പിന്നിൽ പതിയിരിക്കുന്ന അട്ടിമറി പൊതുസമൂഹം അറിയുന്നില്ല. ഈയടുത്ത ദിവസങ്ങളിൽ വന്ന മാധ്യമ വാർത്തകൾ അഖിലേന്ത്യാതലത്തിൽ ഇ.ഡബ്ല്യു. എസ് വിഭാഗം ബിരുദാനന്തര ബിരുദം മെഡിക്കൽ കോഴ്സുകളിൽ നേടുന്ന പ്രവേശനം സംബന്ധിച്ചാണ്.

8 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സാമ്പത്തിക ദുർബല വിഭാഗം എന്ന പേരിൽ ഇ.ഡബ്ല്യു. എസ് സംവരണ ക്വോട്ടയിൽ റാങ്ക് ലിസ്റ്റിൽ വളരെ പിന്നിൽ തെരഞ്ഞെടുക്കപ്പെട്ടവർ സ്വകാര്യ മെഡിക്കൽ കോളജുകളിലെ എൻ ആർ ഐ /മാനേജ്മെൻറ് സീറ്റുകളിൽ 25 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിവർഷ ഫീസ് നൽകി പ്രവേശനം സമ്പാദിക്കുകയാണ്. 2.4 ലക്ഷ്യം വിദ്യാർത്ഥികളാണ് മെഡിക്കൽ പിജി പ്രവേശന പരീക്ഷ എഴുതിയത്.1.3 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടി. 52000 സീറ്റുകളാണ് ഉള്ളത്.

1.1 ലക്ഷത്തിലും താഴെ റാങ്ക് നേടിയ ഇ.ഡബ്ല്യു എസ് വിഭാഗത്തിലുള്ള ഒരു വിദ്യാർത്ഥി കർണാടകയിലെ ബേലഗാവിയിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജ് ആയ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ പ്രതിവർഷം ഒരു കോടി രൂപ ഫീസ് ഉള്ള എൻ ആർ ഐ കോട്ടയിൽ പ്രവേശനം നേടി നവീ മുംബൈയിലെ മറ്റൊരു സ്വകാര്യ മെഡിക്കൽ കോളേജിൽ ആകെയുള്ള 16 മാനേജ്മെൻറ് സീറ്റിൽ നാലെണ്ണവും ഈ ഡബ്ല്യു എസ് വിഭാഗത്തിലുള്ളവർ നേടി. 48.5 ലക്ഷം രൂപയാണ് പ്രതിവർഷ ഫീസ്. പുതുച്ചേരി വിനായക മിഷൻ മെഡിക്കൽ കോളേജിൽ 84,000 ത്തിൽ താഴ്ന്ന റാങ്കുള്ള ഒരു ഇഡബ്ല്യു എസ് വിദ്യാർത്ഥി പ്രതിവർഷം 55 ലക്ഷം രൂപ ഫീസ് നൽകി ജനറൽ മെഡിസിനിൽ എൻ ആർ ഐ കോട്ടയിൽ പ്രവേശനം നേടി.140 ഓളം ഇ ഡബ്ല്യു എസ് വിദ്യാർത്ഥികൾ ഇത്തരത്തിൽ വൻതുക ഫീസ് ഉള്ള കോളേജുകളിൽ പ്രവേശനം നേടിയതായാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

103ാം ഭരണഘടന ഭേദഗതിയുടെയും ഇ.ഡബ്ല്യു. എസ് സംവരണത്തിന്റെയും പ്രസക്തിയും ആവശ്യകതയും പുനരവലോകനം ചെയ്യേണ്ട സാധ്യതയാണ് മേൽ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News