മുഖ്യമന്ത്രി ധ്രൂവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നു: ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതില്‍ എസ്.ഡി.പി.ഐ

സാമൂഹ്യ ഘടനയിൽ വിളളലുകൾ വീഴ്ത്താൻ പര്യാപ്തമായ നടപടിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Update: 2021-05-22 12:12 GMT

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി ധ്രൂവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇത് സാമൂഹ്യ ഘടനയിൽ വിളളലുകൾ വീഴ്ത്താൻ പര്യാപ്തമാണെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏതു മന്ത്രി കൈകാര്യം ചെയ്താലും അത് നീതിപൂർവ്വമായിരിക്കണം എന്നു മാത്രമേയുള്ളു. അത് പൊതുജനങ്ങളെ ഒരു തരത്തിലും ബാധിക്കുന്ന പ്രശ്നവുമല്ല. എന്നാൽ ഒരു സമുദായം അവിഹിതവും അനർഹവുമായി സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുത്തുവെന്ന് കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷത്തെ വർഗീയവൽക്കരിക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയരുമ്പോള്‍, ഒരന്വേഷണവും നടത്താതെ പെട്ടെന്ന് അതംഗീകരിച്ച് കൊടുക്കുന്നത് ആ ആരോപണങ്ങൾ സർക്കാർ ശരിവെക്കുന്നതിന് തുല്യമാണ്.

Advertising
Advertising

ജനാധിപത്യത്തെ അർഥവത്താക്കുന്ന പ്രാതിനിധ്യ രാഷ്ട്രീയത്തെ പരിഗണിക്കാതെ മുന്നാക്ക വിഭാഗങ്ങൾക്ക് അമിത പ്രധാന്യം നൽകിയെന്ന് ചൂണ്ടികാണിച്ച് ഈ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടിയെന്നത് സർക്കാരിനെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാട്ടി.  

അർഹമായതല്ലാതെ മറ്റൊന്നും ഒരു സമുദായവും നേടുന്നില്ലെന്നും ഒരു വിഭാഗത്തിനും ഒരവകാശവും നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് ഒരു മതേതര സർക്കാരിന്‍റെ ബാധ്യതയാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന സമുദായങ്ങൾക്ക് ഇതുവരെ ലഭിച്ച ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് സമുദായം തിരിച്ച് പുറത്തുവിടാൻ സർക്കാർ തയ്യാറാവണം. സാമൂഹ്യനീതി ഉറപ്പ് വരുത്താനുള്ള സർക്കാരിന്‍റെ ഇടപെടലുകളെ വർഗ്ഗീയതയും ന്യൂനപക്ഷ പ്രീണനവും ആരോപിച്ച് തടയിടാനും വിഭാഗീയത വളർത്താനുമുളള സംഘപരിവാർ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്നും സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News