പൂഞ്ഞാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യവെച്ചെന്ന് എസ്.ഡി.പി.ഐ

'ക്രൈസ്തവ - മുസ്‌ലിം സൗഹൃദം തകർക്കാൻ ആർ.എസ്.എസ് നടത്തുന്ന ശ്രമത്തിന് മുഖ്യമന്ത്രിയുടെ പ്രസ്താവന വളമാകും'

Update: 2024-03-06 12:58 GMT
Advertising

കോട്ടയം: പൂഞ്ഞാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യവെച്ചെന്ന് എസ്ഡിപിഐ. കേരളത്തിലെ ക്രൈസ്തവ - മുസ്‌ലിം സൗഹൃദം തകർക്കാൻ ആർഎസ്എസ് നടത്തുന്ന ശ്രമത്തിന് മുഖ്യമന്ത്രിയുടെ പ്രസ്താവന വളമാകുമെന്നും എസ്ഡിപിഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന ചർച്ചിലുള്ള അനിഷ്ടസംഭവങ്ങളിൽ പൊലീസിനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചിരുന്നത്. എന്ത് തെമ്മാടിത്തമാണ് അവിടെ കാട്ടിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. ഭാഗ്യം കൊണ്ട് അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രി പ്രതികരണം.

ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടാവുമെന്നാണ് നമ്മൾ കരുതുക. എന്നാൽ അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് നടപടിയെ കുറ്റപ്പെടുത്തിയ ഹുസൈൻ മടവൂരിനെയും മുഖ്യമന്ത്രി വിമർശിച്ചു. ഹുസൈൻ മടവൂരിനെപ്പോലെ വലിയ സ്ഥാനങ്ങളിലിരിക്കുന്നവർ തെറ്റായ ധാരണ വച്ചുപുലർത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകം. അത് ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന ചർച്ചിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ 27 വിദ്യാർഥികളെയാണ് വധശ്രമക്കുറ്റമടക്കം ചുമത്തി പ്രതി ചേർത്തിരുന്നത്. ഇതിൽ 10 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. കേസിൽ മുഴുവൻ പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News