ബിജെപി പ്രവർത്തകന്റെ കൊലപാതകം; കെ സുരേന്ദ്രൻ കലാപത്തിന് ആഹ്വാനം ചെയ്യുന്നു: എസ്ഡിപിഐ
വടക്കേ ഇന്ത്യയിൽ നടക്കുന്നതുപോലെ ആൾക്കൂട്ട ആക്രമണങ്ങൾക്കുള്ള ആഹ്വാനമാണിത്. ഇത് കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും കൊലപാതകം നടന്നാൽ ഉടൻ പ്രതികളെ പ്രഖ്യാപിക്കാനുള്ള ജോലി സുരേന്ദ്രൻ ഏറ്റെടുക്കേണ്ടതില്ല. അത് അന്വേഷിച്ച് കണ്ടെത്താൻ അന്വേഷണ സംവിധാനങ്ങളുണ്ട്.
പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിന്റെ മറവിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സംസ്ഥാനത്ത് പരസ്യകലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് . വടക്കേ ഇന്ത്യയിൽ നടക്കുന്നതുപോലെ ആൾക്കൂട്ട ആക്രമണങ്ങൾക്കുള്ള ആഹ്വാനമാണിത്. ഇത് കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും കൊലപാതകം നടന്നാൽ ഉടൻ പ്രതികളെ പ്രഖ്യാപിക്കാനുള്ള ജോലി സുരേന്ദ്രൻ ഏറ്റെടുക്കേണ്ടതില്ല. അത് അന്വേഷിച്ച് കണ്ടെത്താൻ അന്വേഷണ സംവിധാനങ്ങളുണ്ട്.
സംസ്ഥാനത്ത് ബിജെപി കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാണ് . മുതിർന്ന ആർഎസ്എസ് - ബിജെപി നേതാവ് പി.പി മുകുന്ദൻ ദേശീയ നേതൃത്വത്തിന് നൽകിയ കത്ത് അടുത്തിടെ ചർച്ചയായിരുന്നു. ഓരോ സംഘർഷങ്ങളും പ്രശ്‌നങ്ങളും രാഷ്ട്രീയ നേട്ടത്തിനുള്ള ചവിട്ടുപടിയാണ് ബിജെപിക്ക്. ശബരിമല സ്ത്രീപ്രവേശന വിഷയം സംസ്ഥാനത്ത് സജീവ ചർച്ചയായപ്പോൾ ഇത് സുവർണാവസരമാണെന്നാണ് ബിജെപി നേതാവ് ശ്രീധരൻ പിള്ള യോഗത്തിൽ പറഞ്ഞത്. ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ്, ഹലാൽ ജിഹാദ് തുടങ്ങി പലതും സംസ്ഥാനത്ത് ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് വേണ്ടത്ര വേരോട്ടത്തിന് കാരണമായില്ല. അതിനാൽ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ച് ധ്രുവീകരണത്തിനാണ് അടുത്ത നോട്ടം. അത് തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. വിദ്വേഷ പ്രചാരണത്തിലൂടെ കലാപങ്ങളുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാമെന്ന് ബിജെപി വ്യാമോഹം കേരളത്തിൽ നടപ്പില്ലെന്നും മതേതര കേരളം ജനകീയ ചെറുത്തുതോൽപ്പിക്കുമെന്നും റോയ് അറയ്ക്കൽ വ്യക്തമാക്കി.