സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഉത്തരവാദിയാരെന്ന കാര്യത്തിൽ ഭരണ പ്രതിപക്ഷ പോര്

സംസ്ഥാനം നേരിടുന്നത് ഗുരുതര സാഹചര്യമാണെന്ന കാര്യത്തിൽ ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും സംശയമില്ല. എല്ലാത്തിനും കാരണം കേന്ദ്ര സർക്കാരിന്റെ കടും വെട്ടാണെന്നതാണ് ധനമന്ത്രിയുടെ നിലപാട്.

Update: 2023-08-20 00:48 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഉത്തരവാദിയാരെന്ന കാര്യത്തിൽ ഭരണ പ്രതിപക്ഷ പോര്. പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റെന്റെ പാളിച്ചയാണെന്ന നിലപാടാണ് പ്രതിപക്ഷം ഉയർത്തുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ തനത് വരുമാനം കൂടിയതിന്റെ കണക്കുകൾ മുന്നിൽവെച്ചാണ് ധനമന്ത്രിയുടെ പ്രതിരോധം. ഒപ്പം കേന്ദ്രം സംസ്ഥാനത്തോട് സ്വീകരിക്കുന്ന സമീപനത്തെ പ്രതിപക്ഷം ചോദ്യം ചെയ്യാത്തതും സർക്കാർ ആയുധമാക്കുന്നു.

സംസ്ഥാനം നേരിടുന്നത് ഗുരുതര സാഹചര്യമാണെന്ന കാര്യത്തിൽ ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും സംശയമില്ല. എല്ലാത്തിനും കാരണം കേന്ദ്ര സർക്കാരിന്റെ കടും വെട്ടാണെന്നതാണ് ധനമന്ത്രിയുടെ നിലപാട്. പക്ഷേ അത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറല്ല. ബജറ്റിന് പുറത്തുനിന്ന് കിഫ്ബിക്കും പെൻഷൻ കമ്പനിക്കുമായി ആയിരക്കണക്കിന് കോടി രൂപ കടം എടുത്തപ്പോൾ തന്നെ ഇത് ബജറ്റ് പരിധിയിൽ വരുമെന്ന് തങ്ങൾ മുന്നറിയിപ്പ് നൽകിയതാണെന്നാണ് പ്രതിപക്ഷ വാദം. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും നികുതി പിരിവിലെ പരാജയവുമാണ് ധനപ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു

കേരളത്തിന്റെ തനത് വരുമാനത്തിൽ രണ്ടു വർഷംകൊണ്ട് 24,000 കോടിയുടെ വർധനവ് ഉണ്ടായെന്നാണ് ഇതിന് ധനമന്ത്രിയുടെ മറുപടി. 2021 ൽ 47,000 കോടിയായിരുന്ന തനത് വരുമാനം 2023 ൽ 71,000 കോടി രൂപയായി ഉയർന്നു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ തനത് വരുമാനത്തിന്റെ വർധനവും വാർഷിക വരുമാന വർധനവുമാണെന്ന് ധനമന്ത്രി ചൂണ്ടികാട്ടുന്നു. കേന്ദ്ര സർക്കാർ ഡിവിസിബിൾ പൂളിൽ നിന്നുള്ള നികുതി വിഹിതം, റവന്യു കമ്മി ഗ്രാന്റ് എന്നിവ കുറച്ചതിലൂടെ ഉണ്ടായ പതിനായിരകണക്കിന് കോടി രൂപയുടെ കുറവാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്നും സർക്കാർ വാദിക്കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News