'പാർട്ടിയെ അറിയിക്കാത്തത് വിവാഹം നടക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ'; ഷെജിനും ജോയ്‌സ്‌നയും മീഡിയവണിനോട്

വിവാഹം കഴിക്കാനൊരുങ്ങിയപ്പോൾ ഇത്തരത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് കരുതിയില്ല

Update: 2022-04-13 05:16 GMT
Advertising

കോഴിക്കോട് കോടഞ്ചേരിയിൽ മിശ്രവിവാഹത്തിൽ പ്രതികരണവുമായി ദമ്പതികള്‍.  വിവാഹം കഴിക്കാനൊരുങ്ങിയപ്പോൾ ഇത്തരത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് കരുതിയില്ലെന്ന് ഷെജിനും ജോയ്‌സ്‌നയും പറഞ്ഞു. സാധാരണ രീതിയിൽ ചെറിയ പ്രശ്‌നങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത്തരം മതദ്രുവീകരണമോ വർഗീയവൽക്കരണമോ ഉണ്ടാവുമെന്ന് കരുതിയില്ലെന്ന് ഷിജിൻ മീഡിയവണിനോട് പറഞ്ഞു.

കാസർകോടുള്ള ചില കൃസ്തീയ സംഘടനകൾ ബോധപൂർവം തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ കാര്യങ്ങൾ പ്രചരപ്പിക്കുകയാണ്. പാർട്ടി തങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. പാർട്ടിയെ അറിയിക്കാത്തത് വിവാഹം നടക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ്. തട്ടിക്കൊണ്ട് വന്നതാണോ എന്ന രീതിയിൽ പ്രചരിച്ച കാര്യങ്ങളൽ പാർട്ടിക്ക് ആദ്യം വ്യക്തതയില്ലാത്തതിനാലാണ് മറ്റുള്ള രീതിയിൽ പാർട്ടി ആദ്യം പ്രതികരിച്ചതെന്നും ഷിജിൻ പറഞ്ഞു.

മിശ്ര വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങി കുറച്ച് കഴിഞ്ഞ ശേഷമാണ് ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അറിയുന്നതും തുടർന്ന് പൊലീസ് പിന്തുടർന്ന് പിടികൂടുന്ന സാഹചര്യം ഉണ്ടാവുന്നതും. എന്നാൽ ഞങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ ഭാഗത്തു നിന്നു പോലും അനുകൂലമായ നിലപാടുണ്ടാവുന്നത്.

വലിയ രീതിയിൽ വർഗീയവൽക്കരണമുണ്ടാക്കാൻ ഇവിടെ പലരും ശ്രമിക്കുന്നുണ്ട്. ഫേസ്ബുക്ക് പേജുകളിലടക്കം ഇത്തരം പ്രചാരണങ്ങൾ നടക്കുന്നുണ്ട്. മതവും ജാതിയും നോക്കി ഒരാൾക്ക് ഇഷ്ടപ്പെടാൻ കഴിയുമോ? ഇത്തരം ചില വർഗീയ സംഘടനകളുടെ മൗനാനുവാദം ഉണ്ടെങ്കിൽ മാത്രമേ ഇഷ്ടപ്പെട്ടവർക്ക് തമ്മിൽ വിവാഹം കഴിക്കാൻ കഴിയു എന്നത് നിർഭാഗ്യകരമാണ്. ഇത്തരം കാര്യങ്ങൾ സമൂഹത്തിന് യോചിച്ചതല്ലെന്നും ഇവർ പറയുന്നു. കൂടാതെ വീട്ടില്‍ പറഞ്ഞാല്‍ ഒരിക്കലും സമ്മതിക്കില്ലെന്ന് അറിയുന്നതിനാലാണ് ഇറങ്ങിപ്പോവുന്ന സാഹചര്യം ഉണ്ടായതെന്നും എന്നാല്‍ ഇത്തരത്തിലുള്ള വലിയ പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് കരുതിയില്ലെന്നും ജോയ്സ്ന പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News