ലഹരിക്കേസ്; നടൻ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു
2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്
കൊച്ചി: കൊക്കെയ്‍ന്‍ കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. കൊക്കെയ്‍ന്‍ ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ നടപടി. ഷൈനിനെ കൂടാതെ കൂട്ടു പ്രതികളായ അഞ്ച് പേരെയും കോടതി കുറ്റവിമുക്തരാക്കി.
കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ 2015 ജനുവരി 31നാണ് പൊലീസ് പരിശോധന നടത്തുന്നത്. കൊക്കെയ്‍ന്‍ ഉപയോഗിച്ച കേസിൽ ഷൈൻ ടോം ചാക്കോയും സുഹൃത്തുക്കളും പൊലീസിന്‍റെ പിടിയിലായി. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ കൊക്കെയ്‍ന്‍ കേസ് ആയിരുന്നു ഇത്. പിന്നീട് വിചാരണ അനന്തമായി നീണ്ടു. കേസിൽ തുടരന്വേഷണം നടത്തിയ ശേഷം 2018 ലാണ് പിന്നീട് വിചാരണ നടപടികൾ ആരംഭിച്ചത്. ശാസ്ത്രീയമായി തെളിവ് നൽകുന്നതിൽ പോലീസ് പരാജയപ്പെട്ടു. ഇതേത്തുടർന്നാണ് പ്രതികളെ കോടതി വെറുതെവിട്ടത്.
ആദ്യം കാക്കനാട് ലാബിൽ പരിശോധിച്ചില്ലെങ്കിലും കൊക്കെയ്‍ന്‍ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പിന്നീട് സംസ്ഥാനത്തിന് പുറത്തുള്ള ലാബുകളിൽ നടത്തിയ കെമിക്കൽ പരിശോധനകളിലും സമാന സാഹചര്യമാണ് ഉണ്ടായത്. രക്ത സാമ്പിൾ പരിശോധന പരാജയപ്പെട്ട സാഹചര്യത്തിൽ കേസ് നിലനിന്നില്ല. വിചാരണ വേളയിൽ ഹാജരായ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു.