എസ്എടി ആശുപത്രിയിൽ യുവതി അണുബാധയേറ്റ് മരിച്ച സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടു
Special Arrangement
തിരുവനന്തപുരം: തിരുവനന്തപുരം കരിയ്ക്കകം സ്വദേശി ശിവപ്രിയ അണുബാധയേറ്റ് മരിച്ചതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല . വീഴ്ച വന്നത് എസ്എടി ആശുപത്രിയുടെ ഭാഗത്തുനിന്ന് തന്നെയാണ് . സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പ്രസവത്തിന് പിന്നാലെ മരിച്ച ശിവപ്രിയക്ക് അണുബാധയേറ്റത് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള നാലംഗ വകുപ്പ് മേധാവിമാർ നിലവിൽ സംഭവം അന്വേഷിക്കുന്നത്. വെള്ളിയാഴ്ച റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
ആലപ്പുഴ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ ഗീത, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോക്ടർ ലത, സർജറി വിഭാഗം എച്ച്ഒഡി ഡോക്ടർ സജികുമാർ, കോട്ടയം മെഡിക്കൽ കോളജിലെ ഇൻഫെക്ഷൻ ഡിസീസ് മേധാവി ഡോക്ടർ ജൂബി ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ. ശിവപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളും എസ്എടി ആശുപത്രിയിലെ ചികിത്സാ രേഖകളടക്കം അന്വേഷണസംഘം പരിശോധിക്കും. ശിവപ്രിയയുടെ കുടുംബത്തിന്റെ മൊഴിയും വിദഗ്ധസംഘം രേഖപ്പെടുത്തും.
എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചതിനുശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. നാളെ വിദഗ്ധ സമിതി അന്വേഷണം തുടങ്ങി വെള്ളിയാഴ്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. ഇതിനുശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനീക്കം.