നടിയെ ആക്രമിച്ച കേസ്; സ്‍പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ.അനിൽകുമാർ രാജിവെച്ചു

വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാജി

Update: 2021-12-29 18:40 GMT

നടിയെ ആക്രമിച്ച കേസിൽ സ്‍പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ.അനിൽകുമാർ രാജിവെച്ചു.വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാജി.വിചാരണക്കിടെ കോടതിയില്‍ നിന്ന് അനില്‍കുമാർ ക്ഷുഭിതനായി ഇറങ്ങിപോയിരുന്നു.കേസില്‍ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍കുമാർ.

പുതിയ ചില സാക്ഷികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിൻ്റെ സാക്ഷി വിസ്താരം നിർത്തിവെക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.കേസിലെ സാക്ഷികളായ ബാബു കുമാർ ,മനോജ് കാരന്തൂർ എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് വൈകിട്ട് 6.45 വരെ അസിസ്റ്റന്റ് പ്രോസിക്യൂടർ തുടർന്നു.

Advertising
Advertising

ഇതിനിടെ മുൻപ് വിസ്താരം ഷെഡ്യൂൾ ചെയ്തിരുന്ന 120ആം സാക്ഷി യുടെ വിസ്താരം നീട്ടി വയ്ക്കണം എന്നും സാക്ഷി ഹാജരില്ലാത്തതിനാൽ മാറ്റി വയ്ക്കണം എന്നും കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആ ആവശ്യം രേഖാമൂലം നൽകണം എന്നു കോടതി ആവശ്യപ്പെട്ടപ്പോൾ പ്രോസിക്യൂട്ടർ അനിൽകുമാർ ക്ഷുഭിതനായി കോടതിയിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.

ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നൽകി. ദിലീപിന് എതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.

കേസിലെ എട്ടാം പ്രതി ദിലീപിൻ്റെ സുഹൃത്തായ ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസമാണ് കേസിൽ നിർണായകമായ ചില വെളിപെടുത്തൽ നടത്തിയത്.ഇതിന് സമാനമായ കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ തെളിവായി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുനരന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.കേസിൽ വിചാരണ നടപടികൾ പൂർത്തിയാകാനിരിക്കെയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രതിയെ മുൻപ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നുവെന്ന് നിയമ വൃത്തങ്ങൾ വെളിപ്പെടുത്തി.വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News