അധ്യാപകൻ തടഞ്ഞ അതേ വേദിയിൽ ഫലസ്തീൻ ഐക്യദാർഢ്യ മൈം വീണ്ടും അവതരിപ്പിച്ച് വിദ്യാർഥികൾ
മൈം തടസ്സപ്പെടുത്തിയ അധ്യാപകർ ഇന്ന് സ്കൂളിൽ എത്തിയിരുന്നില്ല
കാസര്‍കോട്:കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ അധ്യാപകർ തടഞ്ഞ ഫലസ്തീൻ ഐക്യദാർഢ്യ മൈം അതേ വേദിയിൽ വീണ്ടും അവതരിപ്പിച്ചു. പൂർണമായും കലോത്സവ നിബന്ധനകൾ പാലിച്ചായിരുന്നു മൂകാഭിനയം. വെള്ളിയാഴ്ച മൈം തടസ്സപ്പെടുത്തിയ അധ്യാപകർ ഇന്ന് സ്കൂളിൽ എത്തിയില്ല. കഴിഞ്ഞ ദിവസം മാറ്റി വെച്ച കലോത്സവം ഇന്ന് നടത്തുകയായിരുന്നു.
അതിനിടെ, ഡിഡിഇ പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോട്ടിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അധ്യാപകരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് ഡിഡിഇ നൽകിയതെന്നാണ് ആരോപണം.വിദ്യാർഥികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതാണ് കലോത്സവം നിർത്തിവെക്കാൻ കാരണമെന്നായിരുന്നു ഡിഡിഇയുടെ റിപ്പോർട്ട്. സംഘ്പരിവാർ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാർ, സുപ്രീത് എന്നിവർക്ക് പിന്തുണയുമായി യുവമോർച്ച സ്കൂളിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.
സ്കൂളിൽ വെള്ളിയാഴ്ചയാണ് ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം അധ്യാപകർ തടഞ്ഞത്. മൈം ഷോ പൂർത്തിയാവുന്നതിന് മുൻപേ അധ്യാപകർ സ്റ്റേജിൽ കയറി കർട്ടൻ താഴ്ത്തുകയായിരുന്നു.