'കിട്ടാനുള്ളത് 160 കോടി, ആരോഗ്യവകുപ്പ് വാഗ്ദാനം ചെയ്ത രണ്ട് കോടിയില്‍ പരിഹാരമാകില്ല'; ഹൃദയശസ്ത്രക്രിയ ഉപകരണ വിതരണം പുനരാരംഭിക്കാൻ കഴിയില്ലെന്ന് സംഘടനാ പ്രതിനിധികള്‍
കുടിശ്ശിക തീർത്തില്ലെങ്കിൽ സെപ്റ്റംബർ ഒന്നു മുതൽ ആൻജിയോപ്ലാസ്റ്റി , ആൻജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിർത്തുമെന്നും വിതരണക്കാര്‍
കോഴിക്കോട്:രണ്ടുകോടി രൂപ തന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആൻജിയോപ്ലാസ്റ്റി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകില്ലെന്ന് വിതരണക്കാരുടെ സംഘടനാ പ്രതിനിധികള്‍. ഉപകരണ വിതരക്കാർക്ക് നൽകാൻ കാരുണ്യഫണ്ടിൽ നിന്ന് അടിയന്തരമായി രണ്ട് കോടി രൂപ കൈമാറുമെന്ന്ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ആൻജിയോപ്ലാസ്റ്റിയ്ക്ക് ആവശ്യമായ ബലൂണുകളും ഗൈഡ് വയറുകളും മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇന്ന് ഉച്ചയോടെ എത്തിക്കുമെന്നുമായിരുന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ ഇന്ന് അറിയിച്ചിരുന്നത്.
എന്നാല്‍ സർക്കാർ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലുമായി കുടിശ്ശികയായി കിട്ടാനുള്ളത് 160 കോടി രൂപയാണെന്നും രണ്ടുകോടി തന്നതുകൊണ്ട് പ്രതിസന്ധി തീരില്ലെന്നും സംഘടനാ പ്രതിനിധികള്‍ മീഡിയവണിനോട് പറഞ്ഞു.ഇതിൽ ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. മാർച്ച് 31 വരെയുള്ള കുടിശ്ശിക തീർത്തില്ലെങ്കിൽ സെപ്റ്റംബർ 1 മുതൽ സംസ്ഥാനത്തൊട്ടാകെ ആൻജിയോപ്ലാസ്റ്റി ,ആൻജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിർത്തുമെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു..
ആൻജിയോപ്ലാസ്റ്റി നടത്താനുള്ള ഉപകരണങ്ങളില്ലത്തിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയശസ്ത്ക്രിയ നിർത്തിവെച്ചിരുന്നത്. വിതരണക്കാർക്കുള്ള കുടിശ്ശിക സർക്കാരിൽ നിന്ന് ലഭിക്കാതയതോടെയാണ് ഉപകരണ ലഭ്യത നിലച്ചത്. 19 മാസത്തെ കുടിശ്ശികയാണ് മരുന്ന് വിതരണക്കാർക്ക് നൽകാനുള്ളത് .
ആൻജിയോപ്ലാസ്റ്റി നടത്താനുള്ള ഉപകരണങ്ങളായ ബലൂണുകൾ, ഗൈഡ് വയറുകൾ തുടങ്ങിയവയുടെ വിതരണം വിതരണക്കാർ നിർത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.