വാജി വാഹനത്തില്‍ സ്വര്‍ണം ഒട്ടിച്ചത് ഞാന്‍ തന്നെ; സ്വന്തം സ്വര്‍ണം നല്‍കിയെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി

എയിംസ് കിട്ടാന്‍ കേരളം ഒന്നും ചെയ്തില്ലെന്ന ആരോപണം സുരേഷ് ഗോപി ആവര്‍ത്തിക്കുകയും ചെയ്തു

Update: 2026-02-11 11:55 GMT

കൊല്ലം: ശബരിമല വാജി വാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വീട്ടിലുള്ള സ്വര്‍ണമാണ് താന്‍ കൊടിമരത്തിനായി നല്‍കിയത്. അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനും എല്ലാം രേഖപ്പെടുത്തിയാണ് വാങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

'ഭക്തജനങ്ങളെ സംബന്ധിച്ചിടത്തോളം കൊടിമരത്തിന്റെ പുനര്‍നിര്‍മാണമെന്നത് വലിയ കാര്യമാണ്. കൊടിമരം പുനസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു. വാജി വാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചത്. മോഹന്‍ലാല്‍ തന്നെ വിളിച്ച് സ്വര്‍ണം നല്‍കണമെന്ന് പറഞ്ഞു. അര പവന്‍ നല്‍കിയ ആളുകള്‍ വരെയുണ്ട്. അജയ് തറയില്‍, പ്രയാര്‍ ഉള്‍പ്പെടെയുള്ള വലിയ ഭക്തർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിവെച്ചത്'. സുരേഷ് ഗോപി വ്യക്തമാക്കി.

Advertising
Advertising

ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണത്തിൽ സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായിരുന്നതായി പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പുനർനിർമാണത്തിൽ സുരേഷ് ഗോപിയും സ്പോൺസറാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

എയിംസ് കിട്ടാന്‍ കേരളം ഒന്നും ചെയ്തില്ലെന്ന ആരോപണം സുരേഷ് ഗോപി ആവര്‍ത്തിക്കുകയും ചെയ്തു. സാധ്യതയുള്ള നാല് സ്ഥലങ്ങള്‍ സംസ്ഥാനം കണ്ടെത്തി നല്‍കണമെന്നും എയിംസ് ആലപ്പുഴയില്‍ തന്നെ വരണമെന്ന് തന്നെയാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു.

'ആലപ്പുഴയില്‍ എയിംസ് വരണമെന്നത് 2015 മുതലുള്ള എന്റെ നിലപാടാണ്. അന്ന് ഞാന്‍ എംപിയൊന്നും ആയിരുന്നില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് എന്ന സ്വപ്നതുല്യമായ പദ്ധതി കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. 2016ലാണ് ഇത് പ്രഖ്യാപിക്കുന്നത്. ആലപ്പുഴ പോലെ എല്ലാ അര്‍ത്ഥത്തിലും അധപതിച്ചുകിടക്കുന്ന ഒരു ജില്ലയില്‍ എയിംസ് വേണമെന്ന് അന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്. അതിന് മതിയായ കാരണങ്ങളും ഉണ്ടായിരുന്നു. അന്നത്തെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കിലും ആലപ്പുഴയില്‍ സ്ഥലം തന്നില്ലെങ്കില്‍ തീര്‍ച്ചയായും തൃശൂരില്‍ എയിംസ് കൊണ്ടുവന്നിരിക്കും. കേരളത്തില്‍ എയിംസ് വരുമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ, 2026ല്‍ വരുമെന്ന് ഞാന്‍ പറഞ്ഞോ? മറ്റെല്ലാവരെയും പോലെ തെരഞ്ഞെടുപ്പോടടുക്കുമ്പോള്‍ വികസനത്തെ ഓര്‍ത്തെടുക്കുന്നവരെ പോലെയല്ല ഞങ്ങള്‍. ഞങ്ങള്‍ക്കിനിയും സമയമുണ്ട്. 2027ലോ 28ലോ ഞങ്ങളത് സാധ്യമാക്കും'. സുരേഷ് ഗോപി പറഞ്ഞു.

'ഞാന്‍ പറഞ്ഞതുപോലൊരു വാഗ്ദാനം മറ്റാരാണ് മുന്നോട്ടുവെച്ചത്?എന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് അധികാരത്തിലേറുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തരികയാണെങ്കില്‍ കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതില്‍ ഒരു തടസവുമില്ല'. സുരേഷ് ഗോപി വ്യക്തമാക്കി.

'നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കേരളത്തില്‍ നല്ല അന്തരീക്ഷമാണ് നിലവിലുള്ളത്. ബിജെപി സ്ഥാനാര്‍ഥികളുടെ മൂല്യം മാത്രമാണ് ജനങ്ങള്‍ നോക്കുന്നത്. 21 എംഎല്‍എമാര്‍ ഇത്തവണ ബിജെപിക്ക് കിട്ടിയാല്‍ ബിജെപി ആയിരിക്കും കിങ് മേക്കേഴ്‌സ്. ആര് ഭരിക്കണമെന്നത് ബിജെപി തീരുമാനിക്കും. ആ 21ല്‍ ഒന്നാകാന്‍ എനിക്ക് താല്‍പര്യമില്ല'. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News