Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ അതിജീവിതയെ അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ കോടതിയിലേക്ക് മാറ്റി.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പീഡനത്തിനിരയായ അതിജീവിതയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇതിന് പിന്നാലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സന്ദീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
അതിജീവിതയുടെ ചിത്രം സന്ദീപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍, ചിത്രം നേരത്തെ താന്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും അത് നീക്കം ചെയ്യുകയാണെന്നും അറിയിച്ചുകൊണ്ട് സന്ദീപ് ചിത്രം പിന്‍വലിച്ചത് ആസൂത്രിതനീക്കമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്. കേസില്‍ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വര്‍ നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.