പാലത്തായി പീഡനക്കേസ്; കൗൺസിലർമാരെ ഏർപ്പെടുത്തുന്നത് പൊലീസെന്ന കെ.കെ ശൈലജയുടെ വാദം കള്ളമെന്ന് അതിജീവിതയുടെ അഭിഭാഷകൻ
കൗൺസിലർമാരിൽ നിന്നും 10 വയസുകാരി നേരിട്ടത് ക്രൂരമായ മാനസിക പീഡനമാണ്
Photo| MediaOne
കോഴിക്കോട്: പാലത്തായി പീഡനക്കേസ് സംബന്ധിച്ച മുൻ മന്ത്രി കെ.കെ ശൈലജയുടെ വാദം തള്ളി അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് ഹനീഫ്. സാമൂഹ്യക്ഷേമ വകുപ്പാണ് ഇരയ്ക്കായി കൗൺസിലർമാരെ വെക്കുന്നതെന്നും പൊലീസാണ് എന്ന മുൻമന്ത്രിയുടെ വാദം കള്ളമാണെന്നും അഭിഭാഷകൻ പറഞ്ഞു.
കൗൺസിലർമാരിൽ നിന്നും 10 വയസുകാരി നേരിട്ടത് ക്രൂരമായ മാനസിക പീഡനമാണ്. കുടുംബം രേഖാമൂലം പരാതി നൽകി അഞ്ചുവർഷം ആയിട്ടും നടപടിയെടുത്തില്ല. പ്രതിയെ രക്ഷിക്കാൻ ലക്ഷ്യം വച്ചുള്ള ഏറ്റവും മോശമായ അന്വേഷണമാണ് നടന്നത് എന്നാണ് പൊലീസിനെ കുറിച്ച കോടതിയുടെ പരാമർശമെന്നും ഇതാണ് ഏറ്റവും മികച്ച കുറ്റമറ്റ അന്വേഷണം എന്ന് മുൻ മന്ത്രി പറയുന്നതെന്നും അഭിഭാഷകൻ മീഡിയവണിനോട് വ്യക്തമാക്കി.
പാലത്തായിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയോട് മോശമായ പെരുമാറിയ കൗൺസിലർമാർക്കെതിരെ നടപടിയെടുക്കാത്ത മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നടപടിയെ കോടതി വിധിയിൽ വിമർശിച്ചിരുന്നു.ഇരയെ കൗൺസലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ നടപടി എടുത്തില്ലെന്ന് വിധിന്യായത്തിൽ പറയുന്നു. കൗൺസലർമാർ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നൽകിയ പരാതിയിൽ ശൈലജ നടപടിയെടുത്തില്ലെന്നായിരുന്നു വിമര്‍ശനം.
എന്നാൽ കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നായിരുന്നു ശൈലജയുടെ പ്രതികരണം. നിക്ഷിപ്ത താത്പര്യക്കാരാണ് പ്രചാരണത്തിന് പിന്നില്ലെന്നും അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും കുടുംബം തന്നെ ബന്ധപ്പെട്ടിരുന്നെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയെ ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതി പറയാന്‍ കുട്ടിയേയും കൂട്ടി രക്ഷിതാക്കള്‍ പൊലീസിനെ കാണാന്‍ പോയപ്പോള്‍ തന്നെ അന്നത്തെ തലശ്ശേരി ഡിവൈഎസ്പിയെ വിളിച്ച് സംസാരിച്ചിരുന്നെന്നും വളരെ ഗൗരവത്തില്‍ തന്നെ കേസ് അന്വേഷിക്കണമെന്ന് പറഞ്ഞതായും മുൻമന്ത്രി വ്യക്തമാക്കിയിരുന്നു.