ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ
അയൽവാസിയെ മർദിച്ചെന്ന പരാതിയിലാണ് സുശാന്തിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
Update: 2022-01-07 07:26 GMT
വഴിത്തർക്കവുമായി ബന്ധപ്പെട്ട് മർദിച്ചെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ. അയൽവാസിയെ മർദിച്ചെന്ന പരാതിയിലാണ് സുശാന്തിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
നിലമ്പൂർ തെക്കുംപാടത്തെ വീട്ടിലെത്തിയാണ് വണ്ടൂർ പൊലീസ് സുശാന്തിനെ കസ്റ്റഡിയിലെടുത്തത്. 2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ സുഭാഷിനെ വഴിത്തർക്കത്തിന്‍റെ പേരിൽ മർദിച്ചെന്നാണ് പരാതി. കൈ കൊണ്ടും വടി കൊണ്ടും മർദിച്ചെന്ന് സുഭാഷിന്‍റെ പരാതിയിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് പല തവണ സമൻസ് അയച്ചെങ്കിലും സുശാന്ത് ഹാജരായില്ല. തുടർന്നാണ് വണ്ടൂർ പൊലീസ് ഇന്ന് വീട്ടിൽ ചെന്ന് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.