അഭിപ്രായം പറഞ്ഞതിന്റെ പേരിൽ മലപ്പുറത്തുനിന്ന് സംഘ്പരിവാറുകാരുടെ തല്ല് കിട്ടിയ അനുഭവം വിവരിച്ച് സ്വാമി സന്ദീപാനന്ദഗിരി

'' ആ വീട്ടിൽ നിന്ന് തിരിച്ചുപോരാൻ നേരം തമാശ പറയുന്നതിനിടെ, 'അതിനെന്താ നമ്മൊളൊക്കെ മനുഷ്യരല്ലെ' എന്നായിരുന്നു അവരുടെ മറുപടി. മലപ്പുറത്തിന്റെ പൊതുവായ സ്വഭാവമാണിത്''

Update: 2025-04-08 11:04 GMT

സ്വാമി സന്ദീപാനന്ദഗിരി

കോഴിക്കോട്: മലപ്പുറത്ത് നിന്നും സംഘ്പരിവാർ പ്രവർത്തകർ അക്രമിച്ച അനുഭവം വിവരിച്ച് സ്വാമി സന്ദീപാനന്ദഗിരി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മലപ്പുറത്തിന്റെ നന്മകൾ വിവരിക്കുന്നതിനിടെ തിരൂർ തുഞ്ചൻ പറമ്പിൽവെച്ച് ഹിന്ദുത്വവാദികൾ അപ്രതീക്ഷിതമായി ഓടിച്ചിട്ട് തല്ലിയ സംഭവം അദ്ദേഹം വിവരിക്കുന്നത്. അന്ന് എം.ടി വാസുദേവന്‍ നായരുടെ മുറിയിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടതെന്നും സന്ദീപാനന്ദഗിരി പറയുന്നു. 

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: അവിടെ നിന്ന്(മലപ്പുറം) ഏറ്റവും വേദനയുണ്ടാക്കിയ കാര്യം എന്തെന്നാൽ, ഓടിച്ചിട്ട് തല്ല് കിട്ടിയതാണ്. മലപ്പുറം തുഞ്ചൻ പറമ്പിൽ നിന്നാണത്. മുസ്‌ലിംകളല്ല അന്ന് തല്ലിയത്. ഹിന്ദുത്വത്തിൽ അഭിമാനം കൊള്ളുന്നയാളുകളായിരുന്നു പിന്നില്‍. 

Advertising
Advertising

ഭാരതീയം 2014 എന്ന പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന സമയം. വളരെ ആസൂത്രിതമായി സംഘ്പരിവാരം ഗേറ്റ് പൂട്ടിയിട്ട്, ആളുകളെ കയറ്റാതെയും ഇവിടെ പരിപാടിയൊന്നുമില്ലെന്ന് പൊലീസുകാരോട് പറഞ്ഞുമൊക്കെയാണ് അക്രമം നടത്തിയത്. അന്ന് എം.ടി വാസുദേവൻ നായരുടെ റൂമിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. രണ്ടു ദിവസം ആശുപത്രിയിലായിരുന്നു. പിന്നീട് കണ്ടപ്പോൾ എം.ടി ഞങ്ങളോട് പറഞ്ഞത് സുരക്ഷയൊക്കെ കരുതേണ്ടെ എന്നാണ്.

പവിത്രമായി കാണുന്ന തുഞ്ചൻപറമ്പിൽ വെച്ചൊക്കെ അക്രമം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അപ്പോള്‍ ഞങ്ങള്‍ മറുപടി പറഞ്ഞു. അപ്പോൾ എംടി പറഞ്ഞത്, ഇവർക്ക് വെളിപറമ്പും തുഞ്ചൻ പറമ്പും ഒക്കെ ഒരുപോലെയാണന്നാണ്, നമുക്കാണ് അതൊക്കെ പവിത്രമായി തോന്നുന്നതെന്നും പറഞ്ഞു.

അതേസമയം മലപ്പറത്തെ കുറിച്ച് അവിശ്വസനീയമാം വിധത്തിലുള്ള ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും സ്വാമി സന്ദീപാനന്ദ ഗിരി പറയുന്നു. അതിലൊന്നാണ് മലപ്പുറത്തെ ഏതോ ഒരു വീട്ടില്‍കയറി പണ്ട്,  ടിവിയിലൊരു പരിപാടി കണ്ടത്. 

ചിന്മയ വിഷനുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടൊരു സംഭവം അന്ന് ടിവിയിലുണ്ട്. ടിവിയിലൊക്കെ പരിപാടി ചെയ്തുതുടങ്ങുന്ന സമയമാണ് അന്ന്. മലപ്പുറത്ത് നിന്നും കോഴിക്കോട്ടേക്ക് പോകവെയാണ് അത് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ടിവി കാണാന്‍ അന്ന് സൗകര്യങ്ങളില്ല. പോകുന്ന വഴി ഏതോ ഒരു സ്ഥലത്ത് വെച്ച് വണ്ടി നിര്‍ത്തി റോഡിനരികില്‍ കണ്ടൊരു വീട്ടില്‍ കയറി ഇക്കാര്യം പഞ്ഞപ്പോള്‍ അവര്‍ സ്വീകരിച്ച കാര്യമാണ് സ്വാമി സന്ദീപാനന്ദ ഗിരി പറയുന്നത്.

ബെല്ല് അടിച്ചപ്പോള്‍ വീടിന്റെ വാതില്‍ തുറന്നത് ഒരു അമ്മയും മകളും വന്നു. മുസ് ലിംകളുടെ വീടാണെന്ന് മനസിലായി. അവരോട് കാര്യം പറഞ്ഞപ്പോള്‍, ഏത് ചാനലിലാണ് ചോദിച്ച് പരിപാടി കാണാനുള്ള സൗകര്യമൊരുക്കി തന്നു. നാരങ്ങാ വെള്ളവും നല്‍കി. തിരിച്ചുപോരാന്‍ നേരം ചില തമാശ പറയുന്നതിനിടെ, 'അതിനെന്താ നമ്മൊളൊക്കെ മനുഷ്യരല്ലെ' എന്നായിരുന്നു അവരുടെ മറുപടി. മലപ്പുറത്തിന്റെ പൊതുവായ സ്വഭാവമാണിതെന്നാണ് സന്ദീപാനന്ദ ഗിരി പറയുന്നത്. 

'' ചിന്മയ വിഷനിൽ ചേരുന്നതിന് മുമ്പ് തന്നെ മലപ്പുറത്ത് ജീവിച്ചയാളാണ്. സ്‌നേഹനിധികളായിട്ടുള്ള ആളുകളാണ് മലപ്പുറത്തുള്ളത്. അവർ മതം നോക്കിയല്ല ഒരു പരിഗണനയും നടത്തുന്നത്. മലപ്പുറത്തെക്കുറിച്ച് വേണ്ടാത്തത് പറയുന്നത് അവിടെ ജീവിക്കാത്തത് കൊണ്ടാണ്. മലപ്പുറത്തുകാർ നമ്മളെ സനേഹിക്കുന്നത് ഭക്ഷണം നൽകിക്കൊണ്ടാണ്. ആദ്യം എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ നിങ്ങള് എന്തെങ്കിലും കഴിച്ചോ എന്നാണ് അവർ ചോദിക്കുക.

അതു കോട്ടക്കലിൽ കഴിഞ്ഞിരുന്ന കാലം അത്രയും അറിയുന്നതാണ്. സന്യാസ വേഷത്തിലൊക്കെ അവിടെയുള്ളവർ നമ്മളെ കാണുമ്പോൾ വളരെയധികം ബഹുമാനത്തോടെയാണ് ഇടപെടുന്നത്. വേഗം തന്നെ അവർ നമ്മളെ പരിഗണിക്കുന്നു. ഹൃദയശുദ്ധിയുള്ളയാളുകളാണ് മലപ്പുറത്തേത്''- സന്ദീപാനന്ദ ഗിരി പറയുന്നു.  

Watch Video

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News