സ്വിഗ്ഗി തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എ.ഐ.വൈ.എഫ്

എ.ഐ.വൈ.എഫ് ഇന്ന് സ്വിഗ്ഗിയുടെ കൊച്ചി സോണൽ ഓഫീസിലേക്ക് മാർച്ച് നടത്തും

Update: 2022-11-30 02:05 GMT
Advertising

കൊച്ചി നഗരത്തിലെ സ്വിഗ്ഗി ഭക്ഷണ വിതരണക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എ.ഐ.വൈ.എഫ്. ഭക്ഷണ വിതരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ഇന്ന് സ്വിഗ്ഗിയുടെ കൊച്ചി സോണൽ ഓഫീസിലേക്ക് മാർച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ മാർച്ച് ഉദ്ഘാടനം ചെയ്യും.

മിനിമം നിരക്ക് വർധന അടക്കമുളള ആവശ്യങ്ങൾ ഉന്നയിച്ച് ഭക്ഷണ വിതരണക്കാർ നടത്തുന്ന സമരം 18ആം ദിവസത്തിലേക്ക് കടന്നു. തൊഴിൽ വകുപ്പിന്‍റെ അധ്യക്ഷതയിൽ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. നാല് കിലോമീറ്ററിന് 30 രൂപ എന്ന ആവശ്യമാണ് തൊഴിലാളികള്‍ പ്രധാനമായും മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ നാല് കിലോമീറ്ററിന് 25 രൂപ എന്ന നിലയിലുള്ള വേതന വർധനവാണ് കമ്പനി അധികൃതർ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്.

നിലവിൽ ഒരു ഓർഡറിന് അഞ്ച് കിലോമീറ്ററിന് 25 രൂപയാണ് സ്വിഗ്ഗി നൽകുന്നത്. ഇത് നാലര വർഷം മുൻപ് നിശ്ചയിച്ച നിരക്കാണ്. എന്നാൽ ഇന്ധന വില കുതിച്ചുയർന്ന ഘട്ടത്തിലൊന്നും നിരക്ക് വർധിപ്പിച്ചില്ല. ഇനി ഇതേ നിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

സ്വിഗ്ഗിയുടെ അയ്യായിരത്തോളം തൊഴിലാളികളാണ് കൊച്ചിയില്‍ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിയ തൊഴിലാളികളും ജോലിയില്‍ തുടരുന്ന ജീവനക്കാരും തമ്മിലുള്ള തര്‍ക്കം പലവട്ടം സംഘര്‍ഷത്തിന് കാരണമായി. വേതനം കൂട്ടണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ സൊമാറ്റോ തൊഴിലാളികളും ഉന്നയിച്ചിട്ടുണ്ട്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News