ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ല, അത് ഇസ്രായേലായാലും ഫലസ്തീനായാലും: കെ.കെ ശൈലജ

'എന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവൻ വായിക്കാതെയാണ് വലിയ പ്രചാരണം നടത്തിയത്, പോസ്റ്റ് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. ആർക്ക് വേണമെങ്കിലും വായിക്കാം''

Update: 2023-10-17 15:49 GMT
Editor : rishad | By : Web Desk
കെ.കെ ശൈലജ
Advertising

കണ്ണൂർ: വിവാദമായ ഹമാസ് ഭീകരര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി സി.പി.എം കേന്ദ്ര കമ്മറ്റിയംഗം കെ.കെ ശൈലജ. ഇസ്രയേലായാലും ഫലസ്തീനായാലും ആര് ഭീകരവാദം നടത്തിയാലും അംഗീകരിക്കില്ലെന്ന് കെ.കെ ശൈലജ പറഞ്ഞു. കൂത്തുപറമ്പില്‍ സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മയിലാണ് ശൈലജയുടെ വിശദീകരണം. 

''എന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവൻ വായിക്കാതെയാണ് വലിയ പ്രചാരണം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. ആർക്ക് വേണമെങ്കിലും വായിക്കാം. യുദ്ധത്തടവുകാരോട് കാണിക്കുന്ന ഭീകരത അംഗീകരിക്കുന്നില്ല എന്നാണ് പറഞ്ഞത്. സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത മനുഷ്യത്വമുള്ളവർക്ക് അംഗീകരിക്കാനികില്ല. കെ കെ ശൈലജ എന്ന കമ്മ്യൂണിസ്റ്റുകാരി നൂറു ശതമാനം പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ്''- കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു. 

ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നേരത്തെ തന്നെ വിശദീകരണവുമായി കെ.കെ ശൈലജ രംഗത്ത് എത്തിയിരുന്നു. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കൈയേറ്റം നടത്തുന്ന ഇസ്രായേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു. കൂട്ടത്തിൽ ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും എഴുതിയതാണു പലരീതിയിൽ ചർച്ച ചെയ്യപ്പെടുന്നതെന്നുമായിരുന്നു ശൈലജയുടെ വിശദീകരണം. 

നേരത്തെ, ശൈലജയുടെ പരാമർശത്തിനു പരോക്ഷ വിമർശനവുമായി സി.പി.എം നേതാവ് എം. സ്വരാജ് രംഗത്തെത്തിയിരുന്നു. ഇസ്രായേലിനെയും ഫലസ്തീനെയും ഇരുവശത്തുനിർത്തി വിശകലനം ചെയ്യുന്നത് അനീതിയാണെന്നും എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും ഫലസ്തീനികൾ നിരപരാധികളാണെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു. 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News